Thursday, July 25, 2019

ഒരു സംവാദ അനുഭവം

20 വർഷങ്ങൾക്കു മുന്നെ നടന്ന ഒരു സംവാദ അനുഭവം പങ്കു വെക്കാം. കോഴിക്കോട് ജില്ലാ മുജാഹിദ് കമ്മിറ്റി കൂട്ടാലിട എന്ന സ്ഥലത്തു വെച്ച് ഞാനും ചെറിയമുണ്ടം ഹമീദ്, കെ കെ സുല്ലമി, എം എം അക്ബർ എന്നിവരും തമ്മിലുള്ള ഒരു സംവാദം നടത്തി. ഒരു സംവാദത്തിനു പാലിക്കേണ്ട സമയമര്യാദ ഒട്ടും പാലിക്കാതെ എനിക്ക് വെറും അര മണിക്കൂറും മറ്റു മൂന്നാൾക്കും മറുപടി പറയാൻ അൺ ലിമിറ്റഡ് സമയവും എന്നതായിരുന്നു ക്രമം. എന്നിട്ടും ഞാൻ കിട്ടിയ ചാൻസ് കളയണ്ട എന്ന മട്ടിൽ പോയി. വിഷയം ഞാൻ ആദ്യം അവതരിപ്പിക്കണം എന്നും പറഞ്ഞിരുന്നു. യുക്തിചിന്തയും വിശ്വാസവും എന്നതായിരുന്നു വിഷയം. ഞാൻ എൻ്റെ വിഷ്യാവതരണ സമയം ഉപയോഗിച്ചതു മുഖ്യമായും ഇവിടെ ഞാൻ പറഞ്ഞ ഒരു കാര്യം അവരെ ബോധ്യപ്പെടുത്താനായിരുന്നു. അതായത് അന്യമതക്കാരുടെ വിശ്വാസങ്ങളെ എതിർക്കാൻ യുക്തിചിന്ത പ്രയോഗിക്കുന്നവർ സ്വന്തം വിശ്വാസ കാര്യത്തിൽ അതു പ്രയോഗിക്കുന്നില്ല എന്നും ഇതു മര്യാദയില്ലാത്ത പണിയാണെന്നുമാണു ഞാൻ ഏതാനും ഉദാഹരണങ്ങളിലൂടെ പരിമിത സമയത്തു വ്യക്തകമാക്കാൻ ശ്രമിച്ചത്. കാരണം സ്നേഹസംവാദം എന്ന ഓമനപ്പേരിൽ ഈ കലാപരിപാടി തകൃതിയായി ആരംഭിച്ചിരുന്ന കാലമായിരുന്നു അത്. ഞാൻ ഒന്നുരണ്ട് ഉദാഹരണങ്ങളാണു വിശദീകരിച്ചത്. അതിലൊന്ന് ക്രിസ്തുമതത്തെ വിമർശിക്കുമ്പോൾ അവരുടെ ദെവപുത്രൻ എന്ന വിശ്വാസത്തെയാണു നിങ്ങൾ യുക്തികൊണ്ട് ആക്രമിക്കുന്നത്. എന്നാൽ നിങ്ങളുടെ കുർ ആനിൽ കന്യകയായ മറിയമിൻ്റെ യോനിയിൽ അള്ളാഹു ഊതിയാണു ഈസാ ജനിച്ചതെന്നു പറയുന്നു.(ആയത്ത് ഓതി) അപ്പോൾ അക്ഷരാർത്ഥത്തിൽ തന്നെ യേശുവിൻ്റെ ബാപ്പ അള്ളാഹുവല്ലേ? ഈ ഊത്തിൻ്റെയും ജനനത്തിൻ്റെയും യുക്തിഭദ്രത നിങ്ങൾ യുക്തികൊണ്ടു പരിശോധിക്കുന്നുണ്ടോ? ഇതായിരുന്നു ഒരു ചോദ്യം ഞാനുന്നയിച്ചത്. രണ്ടാമത്തെ പേയിൻ്റ് നിങ്ങൾ ഹിന്ദുക്കളുടെയും മറ്റും ആരാധനകളെ വിഗ്രഹാരാധന എന്നു കളിയാക്കി വിമർശിക്കുന്നു. നിങ്ങളുടെ ഹജ്ജും നിസ്കാരവും വിഗ്രഹാരാധനയല്ലാതെ മറ്റെന്താണു? കൽ മണ്ഡപത്തിനു ചുറ്റും പ്രദക്ഷിണം വെക്കുക, തല മൊട്ടയടിക്കുക, കല്ലിനെ കല്ലെറിയുക, കല്ലിനെ മുത്തുക മൃഗബലി നടത്തുക; ഇതൊക്കെതന്നെയല്ലേ പളനിയിലും കൊടുങ്ങലൂരും ശബരിമലയുമൊക്കെ നടക്കുന്നത്. അത് തമ്മിൽ യുക്തി പരമായി എന്തു വ്യത്യാസമാണുള്ളത്? നിങ്ങൾ മൂത്രമൊഴിക്കുമ്പോൾ പോലും മക്കയിലെ വിശുദ്ധ ഗേഹത്തിൻ്റെ പവിത്രത കക്കാനായി ദിശ നോക്കുന്നു. മറ്റു മതക്കാർക്ക് അത്രയ്ക്കൊന്നും വിഗ്രഹപൂജയില്ലല്ലൊ. എൻ്റെ അര മണിക്കൂർ കഴിയുമ്പോഴേക്കും സംവാദ സദസ്സും വേദിയുമാകെ വിയർത്തു കുളിച്ചു വെള്ളം മോന്തി ആകെ പരവേശം കാണിക്കാൻ തുടങ്ങിയിരുന്നു. മറുപടി പറയാൻ എഴുന്നേറ്റവരൊക്കെ സമനില പോയവരെപ്പോലെ പെരുമാറുകയും റണ്ണൊന്നുമില്ലാതെ ക്ലീൻ ഔട്ടാവുകയും ചെയ്യുന്ന കാഴ്ചയാണു പിന്നെ കണ്ടത്. അക്ഷരാർത്ഥത്തിൽ ഉത്തരം മുട്ടി വെള്ളം കുടിച്ചു പരിപാടിയാകെ അലങ്കോലമായി . പിന്നെ കേട്ടത് സംഘാടകർ തമ്മിൽ തന്നെ പ്രശ്നമായി എന്നാണു. നമ്മൾ വടി കൊടുത്തു അടി വാങ്ങി എന്ന വിലയിരുത്തലാണു മുജാഹിദ് സംഘടനയിൽ പിന്നെ ഉണ്ടായത്. ഞാൻ അവരെ വാദിച്ചു തോല്പിക്കണം എന്ന ഉദ്ദേശ്യത്തിലല്ല ഈ കാര്യങ്ങൾ പറഞ്ഞത്. ഒരു ബഹുമതസമൂഹത്തിൽ ഇവർ ചെയ്യുന്ന ഈ മര്യാദ കെട്ട കാളപ്പോരു നിർത്തണം എന്നു പറയാനായിരുന്നു. പക്ഷെ ഒരു പാഠവും ഉൾക്കൊള്ളാൻ അവർ തയ്യാറായില്ല എന്നതായിരുന്നു അനുഭവം. ഇന്നു പക്ഷെ സംഗതി മനസ്സിലായിത്തുടങ്ങീട്ടുണ്ട്.

No comments: