Wednesday, September 15, 2010

സി കെ ലതീഫിന്റെ ആവലാതി !

CKLatheef said...
ജബ്ബാര്‍ മാഷിന്റെ ബ്ലോഗില്‍ ഒരു വര്‍ഷം മുമ്പ് അദ്ദേഹത്തിന്റെ വാദങ്ങളില്‍, എന്റെ യുക്തിക്കും അറിവിനും യോജിക്കാത്ത പരാമര്‍ശങ്ങള്‍ക്ക് മറുപടി പറഞ്ഞ് കുറച്ച് നാളുകള്‍ ഞാന്‍ ചെലവഴിച്ചിട്ടുണ്ട്. ഇപ്പോള്‍ പുതിയ ചില സുഹൃത്തുക്കളെ കാണുന്നു. സ്വയം ബോധ്യപ്പെടുക എന്നത് ഒരു സ്വകാര്യ സന്തോഷം തന്നെയാണ്. ഞാന്‍ മറുപടി പറഞ്ഞുകൊണ്ടിരുന്ന കാലത്ത് ജബ്ബാര്‍മാഷിന്റ ബ്ലോഗില്‍ സംവാദം നടത്തുന്നതിന്റെ ഫലശൂന്യത ചൂണ്ടിക്കാണിച്ചവരോട് എനിക്ക് അനിഷ്ടം തോന്നിയിരുന്നു.

എന്റെ സംവാദ കാലയളവില്‍ ഞാന്‍ മനസ്സിലാക്കിയത്.

1. ജബ്ബാര്‍ മാഷ് ഇസ്‌ലാമിനെക്കുറിച്ച് ചിലതൊക്കെ തെറ്റായി ധരിച്ചിരിക്കുന്നുവെന്നതല്ല പ്രശ്‌നം; മറിച്ച് ഇസ്‌ലാം എന്ന മതം തന്നെ ലോകത്താകമാനം കുഴപ്പങ്ങളുണ്ടാക്കുന്നു, മാന്യരും സംസ്‌കാരസമ്പന്നരുമായ ഖുറൈശികള്‍ക്കിടയില്‍ ജനിച്ച് അപരിഷ്‌കൃതനും ക്രൂരനുമായ നേതാവായി രംഗത്ത് വരികയും അക്രമത്തിലധിഷ്ഠിതമായ ഒരു മതം കെട്ടിപ്പടുക്കുകയും ചെയ്ത വ്യക്തിയായി പ്രവാചകനെ തെറ്റായി മനസ്സിലാക്കുന്നു, അതാണ് ഭൂലോക സത്യം എന്ന നിലയില്‍ സമൂഹത്തില്‍ അതിന്റെ നിഷേധാത്മക പ്രതികരണം ഒട്ടും പരിഗണിക്കാതെ മുപ്പത് വര്‍ഷമായി പ്രബോധനം നടത്തിക്കൊണ്ടരിക്കുന്നു.

2. ഇത്തരം കാര്യങ്ങള്‍ ഇവ്വിധം ചര്‍ചചെയ്യുന്നത് ഒരു ഹോബിയായി കാണുന്നു, അതില്‍ ഒരു തരം നിര്‍വൃതി അനുഭവിക്കുന്നു. തന്നെ ചീത്തപറയുന്നതും വിമര്‍ശിക്കുന്നതും മുതലെടുത്ത് അത് നേരെ പ്രവാചകന് നേരെ തിരിച്ചുവിടുന്നു. അത്തരം കമന്റുകള്‍ നിലനിര്‍ത്തി മുസ്ലികളുടെ അസഹിഷ്ണുതക്കും മറ്റും തെളിവായി അവതരിപ്പിക്കുകയും വായനക്കാരുടെ സഹതാപം പിടിച്ചു പറ്റുകയും ചെയ്യുന്നു. അതുകൊണ്ടാണ് കെ.പി.എസ് പുതിയ പോസ്റ്റില്‍ പോലും ജബ്ബാര്‍ മാഷ് മുസ്ലിംകളെ ഹൃദയത്തോട് ചേര്‍ത്ത് വെച്ച് സ്‌നേഹ്കുന്നു എന്നൊക്കെ മാഷെ പുകഴ്തിയത്.

3. മുസ്‌ലിംകളില്‍ വളരെ ചെറിയ ന്യൂനപക്ഷം ചെയ്യുന്ന തെറ്റുകളും അവിവേകങ്ങളും ഇസ്‌ലാമിന്റെ മുഴുവന്‍ ചുമലില്‍ ചാര്‍ത്തി. യഥാര്‍ഥ ഇസ്‌ലാമെന്നാല്‍ ക്രൂരതയും ഭീകരതയുമാണെന്ന് വരുത്തിതീര്‍ക്കുന്നു.

4. സ്വന്തമായി ഒന്നിനും മറുപടിപറയേണ്ടതില്ലാത്തതിനാല്‍ ആക്ഷേപങ്ങളും പരിഹാസവും മാത്രമായി അദ്ദേഹത്തിന് കഴിഞ്ഞുകൂടാനാകുന്നു.

5. ഈ മതം അദ്ദേഹം പറയുന്നത് പോലെയാണ് എന്ന് വാദത്തിന് സമ്മതിച്ചുകൊടുക്കുക പകരം എന്താണെന്ന് ഒരിക്കലും അദ്ദേഹം പറയില്ല. മനുഷ്യന് അവന്റെ യുക്തിയും ബുദ്ധിയും ഉപയോഗിച്ചാല്‍ ധാര്‍മികയും മൂല്യവും കണ്ടെത്താം എന്ന് മാത്രമാണ് അദ്ദേഹത്തിന് ആകെ പറയാനുള്ളത്. പിന്നെ ആദരവ് കൊടുത്ത് ആദരവ് വാങ്ങണമെന്നും സ്‌നേഹം കൊടുത്ത് സ്‌നേഹം വാങ്ങണമെന്നും. (എന്നാല്‍ ഇത് രണ്ടും അദ്ദേഹം ഇത് വരെ ബ്ലോഗില്‍ പ്രയോഗിച്ച് കണ്ടിട്ടില്ല- നാട്ടുകാര്‍ക്കിടയിലും സുഹൃത്തുക്കള്‍ക്കിടയിലും പിടിച്ചുനില്‍ക്കാന്‍ അത് പ്രയോഗിക്കുന്നുണ്ടാവാം).

6. സംഭവങ്ങളെയും വസ്തുതകളെയും അല്‍പം വളച്ചൊടിച്ചാല്‍ ആക്ഷേപത്തിനുള്ള ഒരു വകയാകുമെങ്കില്‍ അതേ പ്രകാരം ചെയ്യും. അദ്ദേഹം ഉന്നയിച്ച് പ്രശ്‌നത്തിന് മറുപടി വരുന്നു എന്ന് കാണുമ്പോള്‍ മറ്റൊരു ആരോപണം ഉന്നയിക്കും.

7. ആക്ഷേപാര്‍ഹമായി അദ്ദേഹം കാണുന്ന ഒരു വിഷയം മാത്രമെടുത്ത് ഒരിക്കലും സംവാദത്തിന് സന്നദ്ധമാകില്ല. ഒരു പോസ്റ്റില്‍ പരമാവധി വിഷയം എടുത്ത് ചേര്‍ക്കും. മുഖ്യമായി നല്‍കപ്പെട്ട വിഷയമുണ്ടെങ്കില്‍ എല്ലാ പോസ്റ്റിലും കമന്റിലും അദ്ദേഹം മുപ്പത് വര്‍ഷമായി ആരോപിച്ചുകൊണ്ടിരിക്കുന്ന മുഴുവന്‍ ആരോപണങ്ങളും കടന്ന് വരും.

പക്ഷേ എനിക്ക് അനുഭവപ്പെട്ടത് പറഞ്ഞു എന്ന് മാത്രം. ആര്ക്കെങ്കിലും പ്രയോജനപ്പെട്ടേ



----------------
കുറേ കാലമായി എന്റെ ബ്ലോഗില്‍ നിന്നും മാറി നിന്ന് സ്വന്തം ബ്ലോഗില്‍ യുക്തിവാദത്തെ മൊത്തമായും ചില്ലറയായും കൈകാര്യം ചെയ്തു വരികയായിരുന്ന ലതീഫ് പെട്ടെന്നൊരു സുപ്രഭാതത്തില്‍ വീണ്ടും വന്ന് ഇട്ടേച്ചു പോയ കമന്റാണു മുകളില്‍ കാണുന്നത്.
മറുപടി പറയുന്നതിനു മുമ്പ് ഇതിന്റെ ഇസ്ലാമിക മനശ്ശാസ്ത്രം ഒന്നു വ്യക്തമാക്കാം:
ഇസ്ലാമിനെ സമഗ്രമായോ ഭാഗികമായോ സന്ദര്‍ഭാനുസൃതമായോ വല്ലവരും വിമര്‍ശിച്ചു പോയാല്‍ മുസ്ലിം ബുദ്ധിജീവികള്‍ പൊതുവില്‍ സ്വീകരിച്ചു കാണുന്ന ഒരു രീതിയുണ്ട്. വിമര്‍ശിച്ച വ്യക്തിയെ പിടി കൂടി ആക്രമിക്കുക എന്നതാണാ രീതി. ശാരീരികമായുള്ള ആക്രമണത്തിനു സാധ്യത കുറവാണെങ്കില്‍ മാനസികമായി തളര്‍ത്തിയും സ്വഭാവ ഹത്യയിലൂടെ മാനഹാനി വരുത്തിയും വ്യക്തിയെ ക്ഷീണിപ്പിക്കുക, സമൂഹത്തില്‍ ആ വ്യക്തിയെ പരമാവധി ഒറ്റപ്പെടുത്തുക, നുണ പ്രചരിപ്പിച്ച് തെറ്റിദ്ധാരണയുണ്ടാക്കുക, തുടങ്ങി പലതര പരിപാടികളും ഇവര്‍ ആവിഷ്കരിക്കും. ഏതെങ്കിലുമൊന്നില്‍ ആ വ്യക്തി തളര്‍ന്നു വീണാല്‍ കാര്യം വിജയിക്കുമെന്നാണു കണക്കു കൂട്ടല്‍ .
വ്യക്തി ഹത്യ ആകാവുന്നത്ര നടത്തിക്കഴിഞ്ഞേ ആശയപരമായ മറുപടികളിലേക്ക് കടക്കുകയുള്ളു. ഇത് ഇസ്ലാമിന്റെ ഒരു രീതിശാസ്ത്രമാണ്. ഞാനിതു പറയുന്നത് നിരവധി അനുഭവങ്ങളുടെ വെളിച്ചത്തില്‍ സ്വയം ബോധ്യപ്പെട്ടതുകൊണ്ടു മാത്രമാണ്. എനിക്കു തന്നെ നേരിട്ടുള്ള അനുഭവങ്ങള്‍ ധാരാളമുണ്ട്. ജമാ അത്തെ ഇസ്ലാമിക്കാര്‍ ഇക്കാര്യത്തില്‍ മറ്റു വിഭാഗങ്ങളെക്കാള്‍ ഒരു പടി മുന്നിലാണ്. ഇസ്ലാം വിമര്‍ശനങ്ങള്‍ക്കു മറുപടി പറയാനുള്ള ഏതൊരു ശ്രമവും പരിശോധിച്ചാല്‍ ഈ രീതിക്ക് ഉദാഹരണം കാണാം. വിമര്‍ശനത്തിനുള്ള മറുപടിക്ക് ആമുഖമായി ഇവര്‍ വിമര്‍ശകന്റെ/ വിമര്‍ശകയുടെ വ്യക്തിപരമായ കുറവുകളും ദൂഷ്യങ്ങളും വിവരിച്ചുകൊണ്ടായിരിക്കും വിഷയത്തിലേക്കു കടക്കുക.
പ്രബോധനം വാരികയില്‍ എന്റെ ചില വിമര്‍ശനങ്ങളെ മുന്‍ നിര്‍ത്തി വന്ന ചോദ്യങ്ങള്‍ക്കു മറുപടി പറഞ്ഞതു ഞാന്‍ ഓര്‍ക്കുന്നു. എല്ലാം വ്യക്തിഹത്യയിലൂടെയായിരുന്നു തുടക്കം. ഹമീദ് ചേന്നമംഗല്ലൂരിന്റെ ജമാ അത്തു വിമര്‍ശനങ്ങളെയും അതു പോലെയാണിവര്‍ കൈകാര്യം ചെയ്യാറ്. തസ്ലീമ നസ്രീന്‍ ‍, ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്കെതിരെ ജമാ അത്തെ ഇസ്ലാമിയുടെ നേതൃത്വത്തില്‍ നടന്ന ക്രൂരമായ വംശഹത്യാശ്രമത്തെ വിമര്‍ശിച്ചപ്പോള്‍ ആ വിമര്‍ശനങ്ങളെക്കുറിച്ച് ഒരക്ഷരം പറയാതെ അവരുടെ കിടപ്പറക്കാര്യങ്ങള്‍പറഞ്ഞുകൊണ്ട് നെറികെട്ട അപവാദപ്രചാരണമാണിവര്‍ നടത്തിയത്.
ചേകനൂര്‍ മൌലവി എന്ന മതപണ്ഡിതന്‍ ക്രൂരമായി കൊല ചെയ്യപ്പെട്ട സന്ദര്‍ഭത്തിലും അദ്ദേഹത്തെ സ്വഭാവഹത്യ നടത്തി കൊലയെ പരോക്ഷമായി ഇവര്‍ ന്യായീകരിച്ചു.
മതത്തെ കുറിച്ചു മോശമായ അഭിപ്രായം പറയുന്നവരൊക്കെ വളരെ നിന്ദ്യരും സ്വഭാവദൂഷ്യമുള്ളവരുമാണ് എന്നങ്ങു പറഞ്ഞു വെച്ചാല്‍ പിന്നെ വിമര്‍ശനങ്ങള്‍ക്ക് ഒട്ടും തന്നെ ക്രഡിബിലിറ്റി ഇല്ല എന്നു വരുമല്ലോ. അതോടെ മറുപടിയില്‍നിന്നും ഒഴിഞ്ഞു മാറാന്‍ ഒരു ന്യായവും ആയിക്കിട്ടും. ഇതാണു തന്ത്രം.
 ലതീഫ് ഇവിടെ പയറ്റുന്നതും അതേ തന്ത്രം തന്നെ. ജബ്ബാര്‍ മാഷ് വളരെ മോശം സ്വഭാവക്കാരന്‍ ! സഹിഷ്ണുതയില്ല, പ്രതിപക്ഷ ബഹുമാനമില്ല, ശൈലി പരുക്കന്‍ , പരിഹാസം കൂടുതല്‍ , സ്നേഹത്തോടെ പെരുമാറാനറിയില്ല. പിടിച്ചു നില്‍ക്കാന്‍ വേണ്ടി മാത്രം കൂട്ടുകാരോടും മറ്റും നല്ലവനായി അഭിനയിക്കും.... അങ്ങനെയങ്ങനെ വളരെ മ്ലേഛനായ ഒരാള്‍ ! ആയതിനാല്‍ അയ്യാളുടെ വിമര്‍ശനങ്ങളൊന്നും ആരും കാര്യമാക്കേണ്ടതില്ല. മറുപടിയും പറയേണ്ടതില്ല . ഇതാണു ലതീഫിന്റെ ഭാഷ്യം !
ഈ ആരോപണങ്ങള്‍ക്കൊന്നും മറുപടി പറയാന്‍ എനിക്കൊട്ടും താല്‍പ്പര്യമില്ല. പറയാനുള്ളതൊക്കെ മുമ്പു പറഞ്ഞിട്ടുമുണ്ട്.
സുകുമാരേട്ടനെ പോലുള്ള ചില യുക്തിവാദികള്‍ തന്നെ മതവിമര്‍ശനം അരുതാത്തതാണെന്ന ഭിപ്രായപ്പെട്ടതോടെ ഈ കൂട്ടര്‍ക്കു നല്ല ഒരു വടിയും കിട്ടിയിരിക്കുകയാണല്ലോ. ഈ സാഹചര്യത്തില്‍ അല്‍പ്പം ചില കാര്യങ്ങള്‍ പറയാമെന്നു കരുതുന്നു.
ലതീഫിനും കൂട്ടര്‍ക്കും മറ്റൊരു ഉദ്ദേശ്യം കൂടിയുണ്ട്. ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളില്‍നിന്നും ശ്രദ്ധ തിരിക്കുക എന്നതാണത്. ഇപ്പോള്‍ ഇസ്ലാമിന്റെ അക്രമ ചരിത്രം ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയതോടെ തങ്ങള്‍ ആവര്‍ത്തിച്ചുറപ്പിക്കാന്‍ ശ്രമിക്കുന്ന പല സമാധാനകഥകളും അടിസ്ഥാന‍ പ്രമാണങ്ങളുടെ മുമ്പില്‍ തന്നെ തകര്‍ന്നടിയും എന്നുറപ്പുള്ളതിനാലാണ് ഇങ്ങനെയൊരു പല്ലിവാല്‍ കമന്റുമായി ഇവിടെ വീണ്ടും പ്രത്യക്ഷപ്പെടുന്നത് എന്നു വ്യക്തം !


--- ഇനി ലതീഫിന്റെ വിമര്‍ശനങ്ങളിലേക്കു വരാം :

1. ജബ്ബാര്‍ മാഷ് ഇസ്‌ലാമിനെക്കുറിച്ച് ചിലതൊക്കെ തെറ്റായി ധരിച്ചിരിക്കുന്നുവെന്നതല്ല പ്രശ്‌നം; മറിച്ച് ഇസ്‌ലാം എന്ന മതം തന്നെ ലോകത്താകമാനം കുഴപ്പങ്ങളുണ്ടാക്കുന്നു, മാന്യരും സംസ്‌കാരസമ്പന്നരുമായ ഖുറൈശികള്‍ക്കിടയില്‍ ജനിച്ച് അപരിഷ്‌കൃതനും ക്രൂരനുമായ നേതാവായി രംഗത്ത് വരികയും അക്രമത്തിലധിഷ്ഠിതമായ ഒരു മതം കെട്ടിപ്പടുക്കുകയും ചെയ്ത വ്യക്തിയായി പ്രവാചകനെ തെറ്റായി മനസ്സിലാക്കുന്നു, അതാണ് ഭൂലോക സത്യം എന്ന നിലയില്‍ സമൂഹത്തില്‍ അതിന്റെ നിഷേധാത്മക പ്രതികരണം ഒട്ടും പരിഗണിക്കാതെ മുപ്പത് വര്‍ഷമായി പ്രബോധനം നടത്തിക്കൊണ്ടരിക്കുന്നു.
-----
പ്രശ്നം തെറ്റിദ്ധാരണയുടേതല്ല. ശരിയായ ധാരണയുടേതു തന്നെയാണെന്നു ലതീഫ് തിരിച്ചറിയുന്നു എന്നറിയുന്നതില്‍ സന്തോഷമുണ്ട്. അതേ ലതീഫേ.! ഈ മതം സത്യവുമായും നീതിയുമായും പുലബന്ധമില്ലാത്ത ഒരു പ്രാകൃത ഗോത്ര ദര്‍ശനം തന്നെയാണ്. തെറ്റിദ്ധരിരിച്ചിട്ടുള്ളതും തെറ്റിദ്ധരിപ്പിച്ചു കൊണ്ടേയിരിക്കുന്നതും നിങ്ങള്‍ മതപ്രചാരകര്‍ തന്നെയാണ്. വിശ്വാസം എന്ന മാനസിക വിഭ്രാന്തി പിടിപെട്ടതിനാല്‍ സരളവും ലളിതവും വ്യക്തവുമായ അനേകം തെളിവുകള്‍ കണ്‍ മുന്നില്‍ നിരന്നു കിടന്നിട്ടും അതൊന്നും കാണാനും ഗ്രഹിക്കാനും കഴിയാതെ ഈ ഇരുട്ടില്‍ തന്നെ കഴിഞ്ഞുകൂടാനാണു നിങ്ങളുടെ യോഗം . ഇസ്ലാമിന്റെ പേരില്‍ ലോകമാകെ ഭീകരതയും കാട്ടുനീതിയും അപരിഷ്കൃതത്വവും നടമാടുമ്പോള്‍ അതെല്ലാം മറ്റാരുടെയൊക്കെയോ കുഴപ്പം കൊണ്ടാണെന്നും ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും മതത്തിനിതിലൊന്നും പങ്കില്ലെന്നും പറയാന്‍ കണ്ണും കാതും മനസ്സും യുക്തിയും മരവിച്ചിട്ടില്ലാത്ത ഒരു സത്യാന്യേഷകനു സാധ്യമല്ല. കാരണം മതം എന്താണെന്നു പഠിക്കാന്‍ വേണ്ടത്ര പ്രമാണരേഖകള്‍ ഇവിടെ ലഭ്യമാണെന്നതു തന്നെ. ഞാനും ഈ മതത്തെ, അതിന്റെ തനിനിറത്തെ , തൊട്ടറിഞ്ഞത് ഈ മതപ്രമാണരേഖകളില്‍നിന്നു തന്നെയാണ്. ആ രേഖകള്‍ മലര്‍ത്തി നിരത്തിയാണു ഞാന്‍ എന്റെ വാദങ്ങള്‍ സമര്‍ത്ഥിക്കുന്നത്. അതു നിഷേധിക്കാന്‍ നിങ്ങള്‍ നിരത്തുന്ന മറു രേഖകളാകട്ടെ കേവലം ഊഹങ്ങളും ദുര്‍ബ്ബലങ്ങളുമാണുതാനും.
നാട്ടിലും അയല്‍നാട്ടിലും ഭീതി പരത്തിക്കൊണ്ട്, തന്നെ അല്ലാഹു സഹായിച്ചു എന്ന ഒറ്റ നബി വചനം [ഹദീസ്] തന്നെ മതി , ഇസ്ലാം പ്രചരിച്ചതെങ്ങനെയായിരുന്നു എന്നതിനു തെളിവായി. ലതീഫിന്റെ ആചാര്യനായ മൌദൂദി തന്നെ ഇക്കാര്യം തുറന്നു സമ്മതിച്ചത് പല തവണ ഉദ്ധരിച്ചതാണല്ലോ.
സമാധാനത്തിന്റെ മാര്‍ഗ്ഗം ഇസ്ലാം അവലംബിച്ചിട്ടില്ല എന്നാരും പറയുന്നില്ല. മക്കയിലെ 13 കൊല്ലം തികച്ചും ജനാധിപത്യപരമായ സംവാദങ്ങളാണു നടന്നത്. അതു പക്ഷെ ഒട്ടും ഫലം കാണാതെ പോവുകയായിരുന്നു. വിരലിലെണ്ണാവുന്ന അനുയായികളെ മാത്രമേ നബിക്കു മക്കയില്‍ ലഭിച്ചുള്ളു. പിന്നീട് മദീനയിലെത്തിയ ശേഷം 80 ല്പരം ആക്രമയുദ്ധങ്ങളാണു നടന്നത്. അതിന്റെ ചരിത്ര രേഖകളാണു ഞാന്‍ പുതിയ പോസ്റ്റിലൂടെ അവതരിപ്പിച്ചു തുടങ്ങുന്നത്. അതു സംബന്ധമായ ചരിത്ര രേഖകളൊന്നും നിഷേധിച്ചുതള്ളാനോ അവഗണിക്കാനോ ആര്‍ക്കും സാധ്യമല്ല. മക്കയില്‍ അവതരിച്ച സമാധാനത്തിന്റെ വെളിപാടുകളെല്ലാം മദീനയില്‍ വെച്ചു അല്ലാഹു തന്നെ ക്യാന്‍സല്‍ ചെയ്തു എന്നാണു ഖുര്‍ ആന്‍ പണ്ഡിതന്മാര്‍ ആധികാരികമായിത്തന്നെ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതൊക്കെ മറച്ചു പിടിക്കാനണിന്നത്തെ വ്യാഖ്യാതാക്കള്‍ പെടാപ്പാടു പെടുന്നതും.

2. ഇത്തരം കാര്യങ്ങള്‍ ഇവ്വിധം ചര്‍ചചെയ്യുന്നത് ഒരു ഹോബിയായി കാണുന്നു, അതില്‍ ഒരു തരം നിര്‍വൃതി അനുഭവിക്കുന്നു. തന്നെ ചീത്തപറയുന്നതും വിമര്‍ശിക്കുന്നതും മുതലെടുത്ത് അത് നേരെ പ്രവാചകന് നേരെ തിരിച്ചുവിടുന്നു. അത്തരം കമന്റുകള്‍ നിലനിര്‍ത്തി മുസ്ലികളുടെ അസഹിഷ്ണുതക്കും മറ്റും തെളിവായി അവതരിപ്പിക്കുകയും വായനക്കാരുടെ സഹതാപം പിടിച്ചു പറ്റുകയും ചെയ്യുന്നു. അതുകൊണ്ടാണ് കെ.പി.എസ് പുതിയ പോസ്റ്റില്‍ പോലും ജബ്ബാര്‍ മാഷ് മുസ്ലിംകളെ ഹൃദയത്തോട് ചേര്‍ത്ത് വെച്ച് സ്‌നേഹ്കുന്നു എന്നൊക്കെ മാഷെ പുകഴ്തിയത്.

----------
ലതീഫിനും കൂട്ടുകാര്‍ക്കും ഈ മതം പ്രചരിപ്പിക്കുമ്പോള്‍ കിട്ടുന്ന ആത്മീയ നിര്‍വൃതിയൊന്നും എനിക്കു കിട്ടുന്നില്ല. ഇതൊന്നും ഒരു പരലോക പ്രതിഫലമോ ഇഹലോക ലാഭമോ പ്രതീക്ഷിച്ചു ചെയ്യുന്നതല്ല. മഹാഭൂരിപക്ഷവും വിശ്വാസികളും മതഭ്രാന്തു ആവാഹിച്ചവരുമായ ഒരു സമൂഹത്തിലാണു ഞാന്‍ ജീവിക്കുന്നത്. അതുകൊണ്ടു തന്നെ മതവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ഈ സമൂഹത്തില്‍ നഷ്ടങ്ങള്‍ മാത്രമേ വരുത്തി വെക്കൂ എന്നു തിരിച്ചറിഞ്ഞുകൊണ്ടു തന്നെയാണീ ഉദ്യമത്തിനു മുതിരുന്നത്. നാലഞ്ചു തവണ ജീവനു തന്നെ അപകടം നേരിടുന്ന സന്ദര്‍ഭങ്ങള്‍ കഷ്ടിച്ച് അതിജീവിക്കുകയുണ്ടായിട്ടുണ്ട്. ജീവിതത്തില്‍ ഒട്ടേറെ ദുരനുഭവങ്ങളും കഷ്ഠ നഷ്ടങ്ങളും നേരിടേണ്ടിയും വന്നിട്ടുണ്ട്. എന്നിട്ടും ഈ രംഗത്തു പിടിച്ചു നില്‍ക്കുന്നത് ഒരു നിശ്ചയദാര്‍ഡ്യം കൊണ്ടു മാത്രമാണ്. എനിക്കു തിരിച്ചറിയാന്‍ കഴിഞ്ഞ ചില സത്യങ്ങള്‍ ഈ സമൂഹത്തോടും വരും തലമുറയോടും തുറന്നു പറയണമെന്ന ഒരു ആന്തരിക ചോദന എന്തുകൊണ്ടോ എന്നിലും എന്നെപ്പോലുള്ളവരിലും പ്രവര്‍ത്തിക്കുന്നുണ്ട്. അതു ജന്മസിദ്ധമാണോ ആര്‍ജ്ജിതമാണോ എന്നൊന്നും അറിയില്ല. എന്തായാലും തിരിച്ചറിഞ്ഞ സത്യം ജീവിത സൌകര്യംങ്ങളെ മാനിച്ച് മൂടിവെക്കാനും ഒരു മുനാഫിഖ് [കപടവിശ്വാസി] യായി കഴിഞ്ഞു കൂടാനും മനസ്സാക്ഷി സമ്മതിക്കുന്നില്ല. അതാണു കാര്യം. പ്രലോഭനങ്ങള്‍ പലതും മുന്നില്‍ വന്നു നൃത്തം ചെയ്തിട്ടും മനസ്സാക്ഷിയെ വഞ്ചിച്ചൊരു ജീവിതം ചിന്തിക്കാനേ കഴിയുന്നില്ല. അതുകൊണ്ടാണു ലതീഫേ ഒരു യുക്തിവാദിയായിത്തന്നെ ജീവിക്കുന്നതും ശരിയെന്നു ബോധ്യമുള്ള കാര്യങ്ങള്‍ -അതു കയ്പ്പുള്ളതാണെന്നറിഞ്ഞിട്ടും- വെട്ടിത്തുറന്നു പരയുന്നതും. ആരുടെയും സഹതാപം പിടിച്ചു പറ്റണമെന്നു ചിന്തിച്ചിട്ടില്ല. അതിന്റെ കാര്യവുമില്ല. എന്തു ലാഭം മോഹിച്ചാണു സഹതാപം പിടിച്ചു പറ്റുന്നത്? മുസ്ലിംങ്ങള്‍ എന്റെ ശത്രുക്കളല്ല. എന്റെ കുടുംബവും സഹപ്രവര്‍ത്തകരും സഹജീവികളില്‍ മഹാഭൂരിപക്ഷവും മുസ്ലിംങ്ങള്‍ തന്നെയാണ്. ആരോടും ഞാന്‍ ഇന്നു വരെ ശത്രുതയോടെയോ വെറുപ്പോടെയോ പെരുമാറിയിട്ടുമില്ല. അവരെ ബാധിച്ച രോഗമാണ് അന്ധവിശ്വാസമെന്നു തിരിച്ചറിഞ്ഞതു മുതല്‍ ആ രോഗത്തില്‍നിന്നവരെ മോചിപ്പിക്കാന്‍ എന്നാലാവുന്നതു ഞാന്‍ ചെയ്തുവരുന്നു. അതു മനസ്സിലാക്കിയതുകൊണ്ടായിരിക്കാം കെ പി എസ് അങ്ങനെ പറഞ്ഞത്.

3. മുസ്‌ലിംകളില്‍ വളരെ ചെറിയ ന്യൂനപക്ഷം ചെയ്യുന്ന തെറ്റുകളും അവിവേകങ്ങളും ഇസ്‌ലാമിന്റെ മുഴുവന്‍ ചുമലില്‍ ചാര്‍ത്തി. യഥാര്‍ഥ ഇസ്‌ലാമെന്നാല്‍ ക്രൂരതയും ഭീകരതയുമാണെന്ന് വരുത്തിതീര്‍ക്കുന്നു.
----
ഇവിടെയാണ് എനിക്ക് മൌലികമായ അഭിപ്രായവ്യത്യാസമുള്ളത്. മുസ്ലിംങ്ങളില്‍ കുറച്ചു പേരാണു കാര്യനിര്‍വ്വഹണപ്രക്രിയയില്‍ പ്രത്യക്ഷമായ പങ്കു വഹിക്കുന്നത് എന്നതു ശരി തന്നെ. പക്ഷെ , അത്തരം സന്ദര്‍ഭങ്ങളിലെല്ലാം സമുദായത്തിനു നേതൃത്വം നല്‍കുന്ന ഒട്ടു മിക്ക ആളുകളും പ്രസ്ഥാനങ്ങളും എടുക്കുന്ന ഒരു നിലപാടുണ്ട്. അത് ലതീഫ് പറയുന്നതിന്റെ അര്‍ത്ഥശൂന്യതയിലേക്കുള്ള ചൂണ്ടു പലകയാണ്. കുറച്ചാളുകളാണു ചെയ്യുന്നതെങ്കിലും മറ്റെല്ലാവരും ചേര്‍ന്ന് അതിനെ ന്യായീകരിക്കുകയും ചെയ്യുന്ന കുറ്റവാളികളെ സമര്‍ത്ഥമായി പ്രതിരോധിച്ചു സംരക്ഷിക്കുകയും ചെയ്യുന്നു. ഇതാണു ലോകമെമ്പാടും നാം കാണുന്നത്. ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ ഇസ്ലാമിന്റെ പേരില്‍ ന്യായീകരിക്കാന്‍ മുസ്ലിംസമൂഹം ഒറ്റക്കെട്ടായി സംഘം ചേര്‍ന്നാല്‍ അതിനര്‍ത്ഥം ഭീകരവാദി സമുദായതന്റെ പ്രതിനിധിതന്നെയെന്നല്ലേ?
ഞാന്‍ ഏറ്റവും പുതിയ ഉദാഹരണം തന്നെ പറയാം. അധ്യാപകന്റെ കൈ വെട്ട് നടന്നപ്പോള്‍ എല്ലാ മത സംഘടനകളും നേതാക്കളും ആ പ്രവൃത്തിയെ അപലപിക്കുകയുണ്ടായി. പക്ഷെ അവരെല്ലാം തന്നെ യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടില്ലെന്നു നടിക്കുകയും ന്യായീകരിക്കുകയുമാണു ചെയ്തത്. 32 കുട്ടികള്‍ക്കായി തയ്യാറാക്കിയ ചോദ്യപ്പേപ്പറിലെ സംഭാഷണ ശകലം പ്രവാചകനെ നിന്ദിക്കാന്‍ അധ്യാപകന്‍ കരുതിക്കൂട്ടി മെനഞ്ഞതാണെന്ന തെറ്റായ പ്രചരണം നടത്തി ഒരു വലിയ പ്രതിഷേധ സുനാമി സൃഷ്ടിച്ച് തെരുവില്‍ ആളെക്കൂട്ടി കൈ വെട്ടുമെന്ന് പരസ്യമായി പ്രഖ്യാപനം നടത്തിയ സമുദായ സംഘടനകളും മതനേതാക്കളുമല്ലേ ഇവിടെ കുറ്റവാളികള്‍? എന്തേ കാര്യം ബോധ്യപ്പെട്ടിട്ടും തങ്ങള്‍ക്കും തെറ്റുപറ്റിയെന്ന് ആരും പറയാതിരുന്നത്? ഇപ്പോഴും അധ്യാപകന്‍ കുറ്റവാളിയാണെന്നാവര്‍ത്തിക്കുക വഴി കൈ വെട്ട് ന്യായീകരിക്കപ്പെടുകയല്ലേ ചെയ്യുന്നത്? നിസ്സാരമായ ഒരു സംഭവം ഊതിപ്പെര്പ്പിച്ച് വര്‍ഗ്ഗീയ വിഷം പരത്തി കലാപത്തിനു കൊടി പാറിച്ച തൊടുപുഴയിലെ മതഭ്രാന്തിന്റെ കൂട്ടായ്മയില്‍ ലതീഫിന്റെ ആദര്‍ശപ്രസ്ഥാനമടക്കം പങ്കാളിയല്ലേ? ക്രിസ്ത്യന്‍ മതനേതൃത്വം ഇക്കാര്യത്തില്‍ കാണിച്ച പക്വതയും സമചിത്തതയും എന്തേ മുസ്ലിം സമൂഹം കാണിച്ചില്ല?
എല്ലാ മുസ്ലിംങ്ങള്‍ക്കും ഒരേ കുഴപ്പമാണു കാണുന്നതെങ്കില്‍ അതിന്റെ കാരണം അന്യേഷിക്കണ്ടേ? ആ കാരണമാണു ഞാന്‍ ഹദീസിലും താരീഖിലും ഖുര്‍ ആനിലും കണ്ടെത്തിയത് ! അസഹിഷ്ണുത ഇസ്ലാമിന്റെ മുഖ മുദ്രയാണ്. !! അക്രമം അതിന്റെ സ്വതസിദ്ധമായ രീതിയും !!

4. സ്വന്തമായി ഒന്നിനും മറുപടിപറയേണ്ടതില്ലാത്തതിനാല്‍ ആക്ഷേപങ്ങളും പരിഹാസവും മാത്രമായി അദ്ദേഹത്തിന് കഴിഞ്ഞുകൂടാനാകുന്നു.
----
ആക്ഷേപവും പരിഹാസവും അര്‍ഹിക്കുന്ന ഒന്നിനെ മാത്രമേ ഞാന്‍ വിമര്‍ശിക്കുന്നുള്ളു എന്നതാണു പ്രശ്നം. മതം ആക്ഷേപിക്കപ്പെട്ടുകൂടാ പരിഹസിക്കപ്പെട്ടുകൂടാ വിമര്‍ശിക്കപ്പെട്ടു കൂടാ എന്നതു നാം ഇവിടെ കൃത്രിമമായി സൃഷ്ടിച്ചെടുത്തിട്ടുള്ള ഒരു പൊതുബോധമാണ്. ആ പൊതു ബോധം പൊളിച്ചെഴുതപ്പെടേണ്ടതുണ്ട് എന്നതാണെന്റെ നിലപാട്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ എതിര്‍ പാര്‍ട്ടികളുടെ ആശയങ്ങളെയും നിലപാടുകളെയും അതിന്റെ നേതാക്കളെയുമൊക്കെ എത്ര കഠിനമായ ഭാഷയിലാണിവിടെ ആക്ഷേപിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നത്. ആക്ഷേപഹാസ്യം ഇല്ലെങ്കില്‍ പിന്നെ നമ്മുടെ കക്ഷി രാഷ്ട്രീയത്തിന്റെ ജീവന്‍ തന്നെ നഷ്ടപ്പെടില്ലേ? മാധ്യമങ്ങളില്‍ വരുന്ന ആക്ഷേപഹാസ്യങ്ങളിലെ മുഖ്യ കഥാപത്രങ്ങള്‍ നമ്മുടെ രാഷ്ട്രീയക്കാരല്ലേ? അപരന്റെ “രാഷ്ട്രീയവികാരം”വ്രണപ്പെടുന്നു എന്നാരും ചിന്തിക്കാറില്ലല്ലോ? ആദരണീയരായ രാഷ്ട്രനേതാക്കളെ വരെ കാര്‍ട്ടൂണുകളിലൂടെയും നാടകങ്ങളിലൂടെയുമൊക്കെ എത്രയെത്ര കളിയാക്കിയിട്ടുണ്ട് നമ്മള്‍ . രാജസന്നിധിയില്‍ തന്നെ പാര്‍ത്തുകൊണ്ട് രാജാവിനെ പരിഹസിച്ച കുഞ്ചന്റെ മലയാളമല്ലേ നമ്മുടെ മാതൃഭൂമി ? ഇവിടെ ആക്ഷേപ ഹാസ്യം ഒരു ക്രിമിനല്‍ കുറ്റമാണൊ? മതമാകുമ്പോള്‍ അങ്ങനെയൊന്നും പാടില്ല എന്നും മതത്തിന് എല്ലാവരുടെയും ആദരവു മാത്രം ലഭിക്കണമെന്നുമൊക്കെ ആരാ തീരുമാനിച്ചത്? വിരോധാഭാസങ്ങളും യുക്തിഹീനമായ കെട്ടുകഥകളും കൊണ്ട് നിറഞ്ഞ മതപുരാണങ്ങളെ യുക്തിചിന്തകര്‍ക്കു പരിഹസിക്കാതിരിക്കാന്‍ കഴിയുന്നതെങ്ങനെ? വിശ്വാസം വികാരമാണെന്ന കാഴ്ച്ചപ്പാടു വിശ്വാസികള്‍ ഉപേക്ഷിക്കുകയാണു വേണ്ടത്.

5. ഈ മതം അദ്ദേഹം പറയുന്നത് പോലെയാണ് എന്ന് വാദത്തിന് സമ്മതിച്ചുകൊടുക്കുക പകരം എന്താണെന്ന് ഒരിക്കലും അദ്ദേഹം പറയില്ല. മനുഷ്യന് അവന്റെ യുക്തിയും ബുദ്ധിയും ഉപയോഗിച്ചാല്‍ ധാര്‍മികയും മൂല്യവും കണ്ടെത്താം എന്ന് മാത്രമാണ് അദ്ദേഹത്തിന് ആകെ പറയാനുള്ളത്. പിന്നെ ആദരവ് കൊടുത്ത് ആദരവ് വാങ്ങണമെന്നും സ്‌നേഹം കൊടുത്ത് സ്‌നേഹം വാങ്ങണമെന്നും. (എന്നാല്‍ ഇത് രണ്ടും അദ്ദേഹം ഇത് വരെ ബ്ലോഗില്‍ പ്രയോഗിച്ച് കണ്ടിട്ടില്ല- നാട്ടുകാര്‍ക്കിടയിലും സുഹൃത്തുക്കള്‍ക്കിടയിലും പിടിച്ചുനില്‍ക്കാന്‍ അത് പ്രയോഗിക്കുന്നുണ്ടാവാം).
------
ഇതിനൊക്കെ മറുപടി പറഞ്ഞു കഴിഞ്ഞതാണ്. യുക്തിവാദം ഒരു പ്രവാചകനും കിതാബും നിയമസംഹിതയുമൊക്കെയുള്ള ഒരു വ്യവസ്ഥാപിത ആശയമാണെന്ന / അല്ലെങ്കില്‍ അങ്ങനെയാകണമെന്ന മുന്‍ വിധിയാണീ ആക്ഷേപത്തിനു കാരണം. യുക്തിവാദം ഒരു സമീപനരീതി മാത്രമാണ്. സ്വതന്ത്ര ചിന്തയിലൂടെ കാലാനുസൃതമായ സമീപനം എല്ലാ കാര്യത്തിലും സ്വീകരിക്കുകയാണു യുക്തിവാദത്തിന്റെ രീതി. അതു പ്രശ്നാധിഷ്ഠിതമായി മാത്രമേ ചര്‍ച്ച ചെയ്യാനാകൂ. അല്ലാതെ എല്ലാ പ്രശ്നങ്ങള്‍ക്കും റഡി മെയ്ഡായി ഒറ്റമൂലികള്‍ ഉണ്ടാക്കി വെക്കുന്ന മതത്തിന്റെ രീതിക്ക് ഇവിടെ പ്രസക്തിയില്ല. ഒരു യുക്തിവാദിക്ക് ഒരു മതസമൂഹത്തില്‍ തന്നെ നിലനിന്നുകൊണ്ട് എങ്ങനെ ആശ്യപ്രചാരണം നടത്താനാകും എന്നതിന്റെ ഒരു പ്രായോഗികപരീക്ഷണമാണെന്റെ ജീവിതം എന്നു ഞാന്‍ കരുതുന്നു. അതില്‍ ഏറെക്കുറെ വിജയിക്കാന്‍ കഴിഞ്ഞിട്ടുമുണ്ട്. എന്റെ നാട്ടുകാരനായ ലതീഫിന് “... നാട്ടുകാര്‍ക്കിടയിലും സുഹൃത്തുക്കള്‍ക്കിടയിലും പിടിച്ചുനില്‍ക്കാന്‍ അത് പ്രയോഗിക്കുന്നുണ്ടാവ...”മെന്നു പറയേണ്ടി വന്നത് ഒരു നല്ല സര്‍ട്ടിഫിക്കറ്റായി ഞാന്‍ സ്വീകരിക്കുന്നു. “പിടിച്ചു നില്‍ക്കാന്‍ ” ആവശ്യമായ സദാചാരവും മൂല്യങ്ങളുമൊക്കെത്തന്നെയാണു മനുഷ്യര്‍ക്കു വേണ്ടത്. അല്ലാതെ ഇല്ലാത്ത ദൈവങ്ങളെ പ്രീതിപ്പെടുത്താനുള്ള നിരര്‍ത്ഥകവ്യായാമങ്ങളല്ല. സാമൂഹികതയാണു സന്മാര്‍ഗചിന്തയുടെ അടിസ്ഥാനമെന്നു യുക്തിവാദി കരുതുന്നു.
ബ്ലോഗില്‍ പ്രയോഗിക്കുന്ന ഭാഷ ഒരു നിശ്ചിത നിലവാരമുള്ള വായനക്കാരെ ഉദ്ദേശിച്ചുള്ളതാണ്. ബ്ലോഗ് വായിക്കുന്നവര്‍ക്ക് വികാരം ഇളകുമെന്നു ഞാന്‍ കരുതുന്നില്ല. അത്തരം വികാരവ്രണമുള്ളവര്‍ക്ക് ഈ ബ്ലോഗില്‍ വന്നു വായിക്കേണ്ട കാര്യമില്ലല്ലോ? ഇവിടെ വിമര്‍ശനമാണെന്നും ആക്ഷേപവും പരിഹാസവുമൊക്കെ കാണുമെന്നും ഒരിക്കല്‍ വന്ന് എത്തി നോക്കുന്നവര്‍ക്കു തന്നെ മനസ്സിലാകും.. പിന്നീടത്തരക്കാര്‍ ഇവിടെ വരണമെന്നു നിര്‍ബ്ബന്ധമില്ലല്ലോ.

6. സംഭവങ്ങളെയും വസ്തുതകളെയും അല്‍പം വളച്ചൊടിച്ചാല്‍ ആക്ഷേപത്തിനുള്ള ഒരു വകയാകുമെങ്കില്‍ അതേ പ്രകാരം ചെയ്യും. അദ്ദേഹം ഉന്നയിച്ച് പ്രശ്‌നത്തിന് മറുപടി വരുന്നു എന്ന് കാണുമ്പോള്‍ മറ്റൊരു ആരോപണം ഉന്നയിക്കും.
----
സംഭവങ്ങളെയും വസ്തുതകളെയും 99% വും വളച്ചൊടിച്ചുകൊണ്ടാണു ഇന്നത്തെ മതവക്താക്കള്‍ മതങ്ങളെ വെള്ള പൂശുന്നത്. അത്തരം വെള്ള പൂശലുകളെ കാര്യകാരണ സഹിതം തുറന്നു കാണിക്കുന്നതിനെയാണ് ഈ ആരോപണം വഴി വ്യാജമാക്കാന്‍ ശ്രമിക്കുന്നത്. മറുപടി വരുന്നു എന്നു കാണുമ്പോള്‍ വേറെ ആരോപണം വരും എന്ന ആക്ഷേപം അവ്യക്തമാണ്. ഏത് ആരോപണത്തിനാണ് യുക്തിസഹമായ മറുപടി വന്നതെന്നു വ്യക്തമാക്കട്ടെ. അപ്പോള്‍ ബാക്കി പറയാം.

7. ആക്ഷേപാര്‍ഹമായി അദ്ദേഹം കാണുന്ന ഒരു വിഷയം മാത്രമെടുത്ത് ഒരിക്കലും സംവാദത്തിന് സന്നദ്ധമാകില്ല. ഒരു പോസ്റ്റില്‍ പരമാവധി വിഷയം എടുത്ത് ചേര്‍ക്കും. മുഖ്യമായി നല്‍കപ്പെട്ട വിഷയമുണ്ടെങ്കില്‍ എല്ലാ പോസ്റ്റിലും കമന്റിലും അദ്ദേഹം മുപ്പത് വര്‍ഷമായി ആരോപിച്ചുകൊണ്ടിരിക്കുന്ന മുഴുവന്‍ ആരോപണങ്ങളും കടന്ന് വരും.
-----
സമഗ്രവും സമ്പൂര്‍ണ്ണവും എന്ന വകാശപ്പെടുന്ന ഒരു സിദ്ധാന്തത്തെ കഷ്ണം മുറിച്ചു മാത്രമേ ചര്‍ച്ച ചെയ്യാവൂ എന്നു പറയുന്നത് വൈരുദ്ധ്യമല്ലേ? മറുപടിക്കാരുടെ സൌകര്യം മാനിച്ചു വിമര്‍ശകര്‍ വിഷയം തെരഞ്ഞെടുക്കണം എന്നു പറയുന്നതിനര്‍ത്ഥമില്ല. ഈ ആരോപണം യഥാര്‍ത്ഥത്തില്‍ മതക്കാര്‍ക്കാണു യോജിക്കുക. ഏതൊരു വിഷയം ചര്‍ച്ചയ്ക്കിട്ടാലും ആ വിഷയം പറയാതെ പല്ലിവാലുമായി വന്നു ശ്രദ്ധ തിരിക്കുക എന്നതാണിവരുടെ സ്ഥിരം പരിപാടി. ലതീഫിന്റെ ഈ കമന്റ് പോലും അതിനുദാഹരണമാണ്. ഇസ്ലാമിലെ യുദ്ധങ്ങളും അക്രമങ്ങളും ആധാരരേഖകള്‍ ഉദ്ധരിച്ചു ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് മുമ്പ് രംഗം വിട്ട ലതീഫ് ഈ “ജബ്ബാര്‍മാഷ്” ചര്‍ച്ചയുമായി വന്നത്.

7 comments:

ea jabbar said...

സുകുമാരേട്ടനെ പോലുള്ള ചില യുക്തിവാദികള്‍ തന്നെ മതവിമര്‍ശനം അരുതാത്തതാണെന്ന ഭിപ്രായപ്പെട്ടതോടെ ഈ കൂട്ടര്‍ക്കു നല്ല ഒരു വടിയും കിട്ടിയിരിക്കുകയാണല്ലോ. ഈ സാഹചര്യത്തില്‍ അല്‍പ്പം ചില കാര്യങ്ങള്‍ പറയാമെന്നു കരുതുന്നു.

സന്തോഷ്‌ said...

tracking

അനില്‍@ബ്ലോഗ് // anil said...

മാഷെ,
എന്തായാലും ക്ഷമയെ ഞാന്‍ സമ്മതിച്ചു തന്നിരിക്കുന്നു.
:)
ഓരോ പുതിയ ബ്ലോഗര്‍ മാര്‍ വരുമ്പോഴും പണ്ട് അവരുടെ മുന്‍ഗാമികള്‍ നടത്തിയ അതേ രീതിയില്‍ വിമര്‍ശനം ആവര്‍ത്തിക്കുന്നു, ആവര്‍ത്തന വിരസത കണക്കാക്കാതെ താങ്കള്‍ അതിനു പ്രതികരിക്കുകയും ചെയ്യുന്നു.
എന്തുകൊണ്ടാണ് ഇത്ര കഠിനമായ ഇസ്ലാം വിമര്‍ശനം നടത്തുന്നതെന്ന് താങ്കള്‍ പലതവണ വ്യക്തമാക്കിയതാണ് .അതേ പോലെ തന്നെ അതിനെ ഘണ്ഡിച്ചുകൊണ്ട് പ്രചരണം നടത്തുക എന്നത് വിമര്‍ശനത്തിനു വിധേയമാകുന്നവരുടെ ജോലിയും.

സംവാദങ്ങള്‍ നടക്കട്ടെ.
വായിക്കുന്നവര്‍ അവരവരുടെ യുക്തിക്ക് അനുസരിച്ച് കാര്യങ്ങള്‍ മനസ്സിലാക്കട്ടെ.
ഒരു കാര്യത്തില്‍ മാത്രം വിയോജനം .
കെ.പ്.എസ് മാഷിനെ യുക്തിവാദിയായി പരാമര്‍ശിച്ചതിനെപ്പറ്റി മാത്രം . അപ്പപ്പൊള്‍ തോന്നുന്നതാണ് യുക്തി എന്ന ഒരു തെറ്റായ ധാരണക്ക് അത് ഇടനല്കും .

അനില്‍@ബ്ലോഗ് // anil said...

track

CKLatheef said...

എന്റെ കമന്റിന് വിശദമായിത്തന്നെ പ്രതികരിച്ചതില്‍ നന്ദിയുണ്ട്. തല്‍കാലം ഇതേ സംബന്ധിച്ച് എനിക്കൊന്നും പറയാനില്ല. മുസ്്‌ലിംകളോടുള്ള സ്‌നേഹവും ദയാവായ്പുമാണ് അവരുടെ മതത്തെ എതിര്‍ക്കാന്‍ കാരണം എന്ന് താങ്കള്‍ പറയുന്നത് എനിക്ക് ഉള്‍കൊള്ളാന്‍ കഴിഞ്ഞിട്ടില്ല എന്നറിയിക്കുന്നു. അതുകൊണ്ടാണ് താങ്കള്‍ ഇനിയം യഥാര്‍ഥ മതം ഉള്‍കൊണ്ടിട്ടില്ല എന്ന് പറയേണ്ടിവരുന്നത്. അതൊരു ആക്ഷേപമായി കണക്കാകരുത്. ഏതായാലും നിങ്ങളുടെ ഈ നിലപാട് ജനദ്രോഹപരമായി മാറുന്നു എന്ന് താങ്കള്‍ക്കോ താങ്കളെ പിന്തുണക്കുന്നവര്‍ക്കോ മനസ്സിലാക്കാന്‍ എത്ര വര്‍ഷമെടുക്കും എന്ന് മാത്രമാണ് എന്നെ അസ്വസ്തപ്പെടുത്തുന്നത്. നേരെ മറിച്ച് താങ്കള്‍ ഭയപ്പെടുന്ന അക്രമത്തേയും ഭീകരതയെയും എതിര്‍ക്കാനുള്ള മറുമരുന്ന് ദൈവിക നിര്‍ദ്ദേശങ്ങളില്‍തന്നെയാണുള്ളത് എന്ന് ഉറച്ചുവിശ്വസിക്കുന്നത് കൊണ്ടാണ്. താങ്കള്‍ കാണിക്കുന്ന അതേ ആത്മാര്‍ഥത അതിനെ പ്രതിരോധിക്കാനും കാണിക്കുന്നത്. എനിക്ക് പറയാനുള്ളത് ഞാനും താങ്കള്‍ക്ക് പറയാനുള്ളത് താങ്കളും പറഞ്ഞുകഴിഞ്ഞു. എന്റെ കാര്യത്തില്‍ ഇനി വായനക്കാര്‍ തീരുമാനത്തിലെത്തട്ടെ എന്ന് പറയാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

ഞാന്‍ പറയുന്നതിന് തെളിവായി താങ്കളുടെ ഇവിടെ നല്കിയ കമന്റ് തന്നെ മതിയാകും എന്ന് ഞാന്‍ കരുതുന്നു.

>>> സുകുമാരേട്ടനെ പോലുള്ള ചില യുക്തിവാദികള്‍ തന്നെ മതവിമര്‍ശനം അരുതാത്തതാണെന്ന ഭിപ്രായപ്പെട്ടതോടെ ഈ കൂട്ടര്‍ക്കു നല്ല ഒരു വടിയും കിട്ടിയിരിക്കുകയാണല്ലോ. <<<

സുകുമാരേട്ടന്‍ മതവിമര്‍ശനം അരുതാത്തതെന്ന് പറഞ്ഞുവോ?.

മതവിമര്‍ശനം നടത്തരുതെന്ന് ഞാനോ താങ്കളോട് മറുപടി പറയുന്ന മറ്റാരെങ്കിലും പറഞ്ഞിട്ടുണ്ടോ?.

യുക്തിവാദത്തിന് നിയതമായ ഒരു മാര്‍ഗരേഖ ഇല്ലാത്തതുകൊണ്ടല്ലേ കെ.പി.എസ് യുക്തിവാദിയാണെന്ന് താങ്കള്‍ക്കും അങ്ങനെ പറഞ്ഞതിനോടുള്ള വിയോജിപ്പ് അനിലും രേഖപ്പെടുത്തിയത്.

അപ്പോള്‍ ഇതൊക്കെത്തന്നെയാണ് താങ്കളുടെ മതസംവാദത്തിലും സംഭവിക്കുന്നത്. ഇതിനെ ഞാന്‍ പറഞ്ഞ വാദങ്ങളുമായി ചേര്‍ത്ത് വെക്കുക.

നിഷ്കളങ്കന്‍ said...

മാഷേ

അസ്സലാമും അലൈകും,

കുറച്ചു കാലമായി മാഷിന്റെ ബ്ലോഗ്‌ ആവേശപൂര്വ്വം വായിക്കുന്ന ഒരു സാക്ഷരനാണ് ഞാന്‍. പല ഇസ്ലാമിക വിരുദ്ധ വെബ്സൈറ്റുകളും വായിച്ചു മനസ്സിലാക്കാന്‍ മാത്രം ഇംഗ്ലീഷ്‌ എനിക്ക് അറിയാത്തതിനാല്‍ അതിന്റെു മലയാള തര്ജ്ജ മ എന്ന നിലയില്‍ അങ്ങയുടെ ബ്ലോഗുകള്ക്ക് ‌ ഒരു ആഗോള ബന്ധവും പ്രസക്തിയുമുണ്ട് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ഇപ്പോള്‍ കമെന്റ്റ്‌ എഴുതുമ്പോള്‍ തന്നെയും എത്രയോ വലിയ ഒരാളോട് സംസാരിക്കുമ്പോള്‍ ഉണ്ടാവുന്ന ആത്മവിശ്വാസക്കുറവ് എനിക്കുണ്ട്. എങ്കിലും നേരിട്ട് കാണാതെ സംസാരിക്കുമ്പോള്‍ കിട്ടുന്ന ഒരു ആത്മവിശ്വാസമാണ് ഈ എഴുത്തിന് പിന്നില്‍. കൂടാതെ ഇപ്പോള്‍ ഇവിടെ അങ്ങയുടെ ഒരു അനുയായി താങ്കളുടെ ക്ഷമയെ പുകഴ്ത്തി കണ്ടപ്പോള്‍ എന്റെ ആത്മവിശ്വാസം ഒന്ന് ഉയരുകയും ചെയ്തു.

എന്നെ പോലുള്ളവര്ക്ക് കുടുംബം പോറ്റാന്‍ വേണ്ടി പണിയെടുക്കണം. അപ്പോള്‍ എല്ലാം പഠിച്ചു തീരുമാനിക്കാന്‍ സമയം ഇല്ല. അപ്പോള്‍ പിന്നെ പണ്ടിതരോടു ചോദിച്ചു മനസ്സിലാക്കുന്നതാണ് രീതി. അങ്ങിനെ കുറെ മൌലവിമാരായിരുന്നു ഗുരു. ആരെയും നേരിട്ട് അറിയില്ലല. എന്നാലും അക്ഷരജ്ഞാനം ഉള്ളത് കൊണ്ട് വല്ലതും വായിച്ചു നമ്മുടെ ചെറിയ യുക്തിക്ക് സ്വീകാര്യമായി തോന്നുന്നത് സ്വീകരിച്ചു പോന്നു. എന്റെ ആദ്യത്തെ ചോദ്യം ഇതാണ്. ഞാന്‍ അപ്പോള്‍ യുക്തിവാദി എന്ന ഗണത്തില്‍ പെടുമോ?

അവരൊക്കെ പറഞ്ഞു തന്ന പ്രവാചകന്‍ മരിക്കുമ്പോള്‍ അങ്കി പണയത്തിലായിരുന്ന ഒരു ദരിദ്രന്‍ ആയിരുന്നു. ഉടുക്കാന്‍ രണ്ടു ജോഡി വസ്ത്രങ്ങള്‍ മാത്രം ഉണ്ടായിരുന്ന മിസ്കീന്‍. വയറ് നിറച്ചു ഭക്ഷണം കഴിക്കാത്ത നേതാവ്. കുടിലില്‍ അന്തിയുറങ്ങിയവന്‍. പക്ഷെ മാഷാവട്ടെ അങ്ങിനെ ഒരാള്‍ യുദ്ധവിഹിതം ഒരുപാടു എടുത്തു എന്നൊക്കെ പറയുന്നു. മാഷേ, അന്ന് സ്വിസ്സ് ബാങ്ക് ഉണ്ടായിരുന്നോ? എവിടെയാ മുഹമ്മദ്‌ പൈസ മുഴുവന്‍ കുഴിച്ചിട്ടത്... പോട്ടെ, അതൊന്നും ഇവിടെ ചോദിക്കേണ്ട.

മാഷ്‌ ക്രൂരനായി ചിത്രീകരിക്കുന്ന മുഹമ്മദിനെ, ഒരു ഗുണവും ഇല്ലാത്ത ഒരാളായി ചിത്രീകരിക്കാന്‍ മാഷെ പോലുള്ള ആദരണീയ വ്യക്തിത്വങ്ങള്‍ ശ്രമിക്കുമ്പോള്‍ മാഷ്‌ ഞാനൊക്കെ അറിയുന്ന ഒരു ചരിത്ര വസ്തുതയെ (വസ്തുത ആണോ എന്നറിയില്ല) ആണ് തിരുത്തുന്നത്. ഞാനും മാഷ്‌ പറയുന്ന അതെ ഹദീസും ഖുര്ആലനും വായിച്ചു നോക്കിയാണ് മുഹമ്മദിന്റെന നല്ല സ്വഭാവം കാണുന്നത്.

മാഷേ, അപ്പോള്‍ മുഹമ്മദിന്റെ. നല്ല സ്വഭാവം പറയുന്ന ഭാഗമൊക്കെ കളവാണോ? അതൊന്നും വിശ്വസിക്കാന്‍ പാടില്ലേ? മാഷ്‌ ഇതിനു എനിക്ക് ഒരു ഉത്തരം തരണം. മാഷിന്റെെ ജന്മദൌത്യമായ അന്ധവിശ്വാസികളുടെ മോചനത്തിന്റെ ലിസ്റ്റില്‍ എനിക്കും കയറാന്‍ പറ്റിയാല്ലോ.

ഇനി അവസാനത്തെ ചോദ്യം. എല്ലാം വിലയിരുത്തി ഞാന്‍ ദൈവത്തില്‍ യുക്തി കണ്ടെത്തിയാല്‍ എന്നെ യുക്തിവാദി എന്ന് വിശേഷിപ്പിക്കാനാവുമോ.

മാഷിനു സമയക്കുറവു ഉണ്ടെങ്കിലും മറുപടി തരണം എന്ന് അപേക്ഷിച്ചു കൊണ്ട്,

വസ്സലാം.

Rational books said...

കത്തോലിക്കാ മതഭീകരതയ്ക്കെതിരേ മതവിരുദ്ധ റാലി