Friday, March 13, 2009

വഹ് യ് ന്റെ മനശ്ശാസ്ത്രം ! [തുടര്‍ച്ച...]


വിശ്വാസത്തിന്റെ മനശ്ശാസ്ത്രം

“ഇന്ദ്രിയാനുഭവങ്ങളിലൂടെ നേരിട്ടു ലഭിക്കുന്ന വിവരങ്ങള്‍(perception), ചിന്താശക്തിയാല്‍ എത്തിച്ചേരുന്ന നിഗമനങ്ങളും അനുമാനങ്ങളും(reasoning), ധ്യാനം ചെയ്യുമ്പോള്‍(contemplation) ഉണ്ടാകുന്ന മാനസികാനുഭവങ്ങള്‍, ആശയവിനിമയത്തിലൂടെ നടക്കുന്ന പ്രത്യായനം(suggestion), എന്നീ മാര്‍ഗ്ഗങ്ങളിലൂടെയാണ് ഒരു വ്യക്തി ഒരു വിശ്വാസത്തില്‍ എത്തിച്ചേരുന്നത്. മനശ്ശാസ്ത്രപരമായി പറഞ്ഞാല്‍ ഒരു പ്രമേയത്തിന്റെ രൂപം കൊള്ളുന്ന പ്രാതിനിധ്യരൂപത്തിലുള്ള മാനസികാവസ്ഥയാണു വിശ്വാസം. ഉദാഹരണത്തിന് ‘പ്രപഞ്ചം ഒരു അഭൌമ ശക്തിയാല്‍ സൃഷ്ടിക്കപ്പെട്ടതാണ്’ എന്ന പ്രമേയം സ്വാംശീകരിച്ച മാനസീകാവസ്ഥയെ മതവിശ്വാസം എന്നു പറയാം. പ്രപഞ്ചസ്രഷ്ടാവ് എന്ന മൂര്‍ത്തമായ ഈശ്വരസങ്കല്‍പ്പം ഇല്ലാതെയും മതവിശ്വാസം മനസ്സില്‍ രൂപപ്പെടാം.

മനുഷ്യന്‍ ലോകത്തു ജീവിക്കുമ്പോള്‍ ലോകം എങ്ങനെയാണു പ്രവര്‍ത്തിക്കുന്നത് എന്നുള്ള ഒരു രൂപം അവന്‍ മനസ്സില്‍ സ്വയം സൃഷ്ടിക്കുന്നു. ഈ രൂപം , പുതിയ അറിവിന് , നല്‍കപ്പെടുന്ന പുതിയ പ്രത്യായനങ്ങള്‍ക്ക്, ഭൌതിക സാഹചര്യങ്ങള്‍ക്ക്, പുതിയ അനുമാനങ്ങള്‍ക്ക്, നിഗമനങ്ങള്‍ക്ക് അനുസരണമായി മാറിക്കൊണ്ടിരിക്കും. പക്ഷെ ചില വിശ്വാസങ്ങള്‍ മനസ്സില്‍ രൂഢമൂലമായിരിക്കും. സ്ഥായിയായ വിശ്വാസങ്ങള്‍ക്കനുസരണമായിട്ടായിരിക്കും വ്യക്തി ബാഹ്യലോകത്തെ വീക്ഷിക്കുന്നത്. വ്യക്തിയുടെ സ്വത്വം നിര്‍ണ്ണയിക്കുന്നതും സ്ഥിരമായി മനസ്സില്‍ നില്‍ക്കുന്ന വിശ്വാസങ്ങള്‍ തന്നെ. സ്ഥായിയായ വിശ്വാസം(ഉദാഹരണം, മതവിശ്വാസം) വ്യക്തിയുടെ മനസ്സില്‍ ഒരു തരം അരിപ്പ സൃഷ്ടിക്കുന്നു. വിശ്വാസത്തിന്റെ അരിപ്പയിലൂടെ അരിച്ചെടുത്തായിരിക്കും വ്യക്തി ഇന്ദ്രിയാനുഭവങ്ങളെപ്പോലും സ്വാംശീകരിക്കുന്നത്. വിശ്വാസം സ്വമേധയാ ഉണ്ടാകുന്നതല്ല. പ്രത്യായനങ്ങളിലൂടെ മനസ്സിലെത്തുമ്പോള്‍ മാത്രമേ വിശ്വാസം ജനിക്കുകയുള്ളു. സാമൂഹ്യസാഹചര്യങ്ങളാണ് പ്രത്യായനങ്ങളുടെ ഉള്ളടക്കം നിര്‍ണ്ണയിക്കുന്നത്. ഒരു ശിശുവിന് മതവിശ്വാസത്തിന്റെ പ്രത്യായനം (suggestion) കൊടുത്തില്ലെങ്കില്‍ ശിശുവിന്റെ മനസ്സില്‍ മതവിശ്വാസം രൂപപ്പെടുകയില്ല. പ്രത്യായനത്തിലൂടെ മനസ്സില്‍ കടന്നു കൂടിയ വിശ്വാസത്തെ ആവര്‍ത്തിച്ചുള്ള പ്രത്യായനങ്ങളിലൂടെയും വ്യക്തിയുടെ സ്വയംപ്രത്യായനങ്ങളിലൂടെയും രൂഢമൂലമാക്കപ്പെടുന്നതുകൊണ്ട് മനസ്സില്‍നിന്നും നിഷ്കാസനം ചെയ്യുക എളുപ്പമല്ല. ഭൌതികസാഹചര്യങ്ങളാണ് മനസ്സിന്റെ ഘടനയും വിശ്വാസത്തിന്റെ സ്വഭാവവും നിര്‍ണ്ണയിക്കുന്നത്.

ചിലപ്പോള്‍ വിശ്വാസം മിഥ്യ യാകാം. സമൂഹത്തില്‍ മറ്റാര്‍ക്കുമില്ലാത്ത വിശ്വാസത്തെ മിഥ്യാവിശ്വാസം(delusion) എന്നാണു മനശ്ശാസ്ത്രത്തില്‍ പറയുന്നത്. മാനസികമായ ആതുരാവസ്ഥയിലേ സാധാരണയായി മിഥ്യാവിശ്വാസങ്ങള്‍ ഉണ്ടാകാറുള്ളൂ. മനോരോഗം ഇല്ലാതെ തന്നെ ചില സവിശേഷ സാഹചര്യങ്ങളില്‍‍ ചില വ്യക്തികളുടെ മനസ്സില്‍ മിഥ്യാവിശ്വാസം രൂപപ്പെടാറുണ്ട്. വ്യക്തിയുടെ മിഥ്യാവിശ്വാസം കാലക്രമേണ സമൂഹം അംഗീകരിച്ചെന്നും വരാം. അപ്പോള്‍ അതൊരു മതവിശ്വാസമായി മാറുന്നു. ഒരു വ്യക്തി ദൈവദൂതനാണെന്നോ, ദൈവത്തിന്റെ അവതാരമാണെന്നോ, വിശ്വസിക്കാന്‍ തുടങ്ങുമ്പോള്‍ അതു വ്യക്തിയുടെ മിഥ്യാവിശ്വാസം (delusion) മാത്രമായിരിക്കും. വ്യക്തിയുടെ വിശ്വാസം സമൂഹം അംഗീകരിക്കുകയാണെങ്കില്‍ അതു സമൂഹത്തിന്റെ പൊതു വിശ്വാസം അഥവാ മതവിശ്വാസം(religious faith) ആയി മാറുന്നു.

താന്‍ അല്ലാഹുവിന്റെ ദൂതനാണെന്ന വിശ്വാസം മുഹമ്മദിന്റെ മനസ്സിലുറച്ചെങ്കിലും ഇക്കാര്യം മറ്റുള്ളവരുടെ മുമ്പില്‍ എങ്ങനെ അവതരിപ്പിക്കും എന്ന സംശയം അവശേഷിച്ചു. അല്ലാഹുവിന്റെ ദൂതനു ഗ്രന്ഥം ഉണ്ടായിരിക്കണം. ജനങ്ങള്‍ ഗ്രന്ഥമെവിടെ എന്നു ചോദിക്കും. മുഹമ്മദ് അന്യേഷണം തുടങ്ങി. മറ്റു പ്രവാചകന്മാര്‍ക്ക് അവരുടെ ഗ്രന്ഥങ്ങള്‍ ഭൂമിയിലേക്ക് ഇറക്കിക്കൊടുത്തത് എങ്ങനെയായിരുന്നു എന്ന അന്യേഷണമാണ് തുടര്‍ന്നു നടന്നത്. ഈസയുടെ ഗ്രന്ഥം ഇഞ്ചീലാണ്. അത് ഈസയുടെ പക്കലെത്തിച്ചത് എങ്ങനെയാണെന്ന് ക്രിസ്ത്യാനികള്‍ വ്യക്തമായി പറയുന്നില്ല. ഗ്രന്ഥം കിട്ടിയതിന്റെ കഥ വ്യക്തമായി പറയുന്നത് ജൂതരാണ്. ആദ്യം സീനായ് മലയില്‍ വെച്ച് പത്തു കല്‍പ്പനകള്‍ ഒരു ശിലാഫലകത്തില്‍ രേഖപ്പെടുത്തി അല്ലാഹു മൂസയുടെ കയ്യില്‍ കൊടുത്തു. സീനായ് മലയില്‍ വെച്ച് മൂസക്ക് അല്ലാഹുവിന്റെ സാന്നിധ്യം അനുഭവപ്പെട്ടിരിക്കണം. അല്ലാഹുവിന്റെ സാന്നിധ്യം അനുഭവപ്പെട്ടു എന്നുള്ളതും ആ സന്ദര്‍ഭത്തില്‍ തൌറാത്തിലെ ആദ്യവചനങ്ങള്‍ മൂസയുടെ കൈവശം വന്നു ചേര്‍ന്നു എന്നുള്ളതും സത്യമാണെന്ന് മുഹമ്മദ് വിശ്വസിച്ചു. തുടര്‍ന്ന് ഇസ്രായേല്യര്‍ സീനായ് മരുഭൂമിയില്‍ താമസിച്ച 40 വര്‍ഷക്കാലം അല്ലാഹു ഇടയ്ക്കിടെ മൂസയോടു വചനങ്ങള്‍ പറയുകയും മൂസ അതെഴുതിയെടുക്കുകയും ചെയ്തു എന്നാണു ജൂതര്‍ പറയുന്നത്. അവര്‍ പറയുന്നതൊക്കെയും സത്യമാണെന്ന് മുഹമ്മദ് പൂര്‍ണ്ണമായും വിശ്വസിച്ചു. തനിക്കും അതുപോലെ അല്ലാഹുവിന്റെ സാന്നിധ്യം അനുഭവിക്കണമെന്നും വചനങ്ങള്‍ ലഭിക്കണമെന്നും ഉല്‍ക്കടമായി ആഗ്രഹിച്ചു.

ദൈവിക സാന്നിധ്യം അനുഭവിക്കാനും ദൈവിക സന്ദേശം ലഭിക്കാനും എന്താണു മാര്‍ഗ്ഗം എന്നായി മുഹമ്മദിന്റെ അന്യേഷണം. കാഹീനുകള്‍ ഭാവി പ്രവചിക്കുന്നത് ഏതോ ചില അദൃശ്യ ശക്തികളില്‍നിന്നും വെളിപാടുകള്‍ ലഭിക്കുന്നതു കൊണ്ടാണെന്നുള്ള ക‍ാര്യം എല്ലാവര്‍ക്കും അറിയാം. അദൃശ്യ ശക്തിയുടെ സാന്നിധ്യം അനുഭവിക്കുമ്പോള്‍ അവര്‍ അപസ്മാരബാധയുടെ ചേഷ്ടകള്‍ കാണിക്കാറുണ്ട്. അദൃശ്യ ശക്തിക്ക് സുഗമമായി സന്ദേശം കൈമാറാന്‍ ഒരു തുണി കൊണ്ടു ശരീരമാകെ മൂടിക്കിടക്കും. എന്നിട്ടവര്‍ നക്ഷത്രങ്ങളെയും , ചന്ദ്രനെയും, സൂര്യനെയും പക്ഷികളെയും മൃഗങ്ങളെയും സാക്ഷിയാക്കി താളാത്മകമായ പ്രാസഗദ്യത്തില്‍ , ഈണത്തില്‍ സങ്കോചിപ്പിച്ച് സന്ദേശങ്ങള്‍ നിഗൂഹനം ചെയ്ത വാക്യങ്ങള്‍ സവിശേഷമായ രീതിയില്‍ ഉരുവിടുന്നു. മുഹമ്മദ് കാഹീനുകളുടെ വെളിപാടു രഹസ്യം അറിയാന്‍ ശ്രമം നടത്തിയതായി പല ജീവചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്.

“ഇബ്നു സയ്യാദിനെ[ ഒരു കാഹീന്‍] അയാളുടെ സത്യസ്ഥിതി അറിയാന്‍ വേണ്ടി നബിതിരുമേനി ചോദ്യം ചെയ്തു. തിരു നബി ചോദിച്ചു: “ഇക്കാര്യം നിനക്ക് എങ്ങനെ ഉണ്ടാകുന്നു.? “ ഇബ്നു സയ്യാദ്ദ് പറഞ്ഞു: “ഈ സ്ഥിതി സത്യമായും കള്ളമായും എന്നില്‍ വരുന്നുണ്ട്”... പ്രവാചകന്റെ സമകാലികരായിരുന്ന കാഹീനുകള്‍ പ്രവാചകന്റേതായ സത്യസ്ഥിതി മനസ്സിലക്കിയിരുന്നു. ...”(മുഖദ്ദിമ)

കാഹീനുകള്‍ക്കു വെളിപാടുകളിലൂടെ ഭാവിയെ കുറിച്ചുള്ള വിവരം കിട്ടുന്നതുപോലെയാണോ അല്ലാഹുവിന്റെ സന്ദേശങ്ങള്‍ ലഭിക്കുക? മുഹമ്മദ് ചിന്തിച്ചിരിക്കണം. ഒരു പക്ഷേ അങ്ങനെയായിരിക്കാം. കാഹീനുകള്‍ക്ക് തരം താണ ചില അദൃശ്യശക്തികളാണ് സന്ദേശം നല്‍കുന്നത് എന്നായിരുന്നു പരക്കെയുള്ള വിശ്വാസം. തനിക്ക് അല്ലാഹുവില്‍നിന്നാണ് സന്ദേശം ലഭിക്കേണ്ടത്. അല്ലാഹുവിന്റെ സാന്നിധ്യം അനുഭവപ്പെടാന്‍ എന്താണു മാര്‍ഗ്ഗം? ചില ക്രൈസ്തവ സന്യാസിമാര്‍ ഏകാന്തതയില്‍ ധ്യാനം അനുഷ്ഠിക്കാറുള്ള കാര്യം മുഹമ്മദിനറിയാമായിരുന്നു. സിറിയയില്‍ പോയപ്പോള്‍ കിട്ടിയ അറിവാണിത്. അവരൊക്കെ അല്ലാഹുവിന്റെ സാന്നിധ്യം അനുഭവിക്കാനാണ് ധ്യാനം അനുഷ്ഠിക്കാറ്. അല്ലാഹുവിന്റെ സാന്നിധ്യം ആഗ്രഹിച്ചുകൊണ്ട് മുഹമ്മദ് ഏകാന്തധ്യാനം തുടങ്ങി. മക്കാനഗരത്തിനു കിഴക്ക് നാലഞ്ചു നാഴിക അകലെ ഹിറാമലയിലെ ഒരു ഗുഹയാണ് മുഹമ്മദ് തന്റെ ഏകാന്തവാസത്തിനു തിരഞ്ഞെടുത്തത്. ഗുഹയില്‍ മരുക്കാറ്റിന്റെ നിശ്വാസമല്ലാതെ നിശ്ശബ്ദത ഭഞ്ജിക്കുന്നതൊന്നുമില്ല. രാത്രി കാലങ്ങളില്‍ നിതാന്തമായ നിശ്ശബ്ദത ആയിരിക്കും . മുഹമ്മദ് രണ്ടോ മൂന്നോ ദിവസം തുടര്‍ച്ചയായി ഏകാന്തതയില്‍ ഗുഹയില്‍ കഴിച്ചു കൂട്ടുക പതിവായിരുന്നുവെന്ന് മുസ്ലിം ജീവ ചരിത്രകാരന്മാര്‍ തന്നെ സമ്മതിക്കുന്നു. ഗുഹയിലേക്കു പോകുമ്പോള്‍ കരുതിയ ഭക്ഷണവും വെള്ളവും തീരുമ്പോള്‍ വീട്ടില്‍ വന്നു രണ്ടുമൂന്നു ദിവസത്തേക്കുള്ളതുമായി വീണ്ടും ഗുഹയിലേക്കു തന്നെ പോകുമായിരുന്നു. മുഹമ്മദ് ഏകാന്തതയില്‍ ധ്യാനിക്കുകയും മാര്‍ഗ്ഗനിര്‍ദേശത്തിനായി അല്ലാഹുവിനോടു പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. താന്‍ അല്ലാഹുവിന്റെ ദൂതന്‍ തന്നെയാണെന്ന വിശ്വാസം മനസ്സില്‍ രൂഢമൂലമായതിനു ശേഷമായിരിക്കണം മുഹമ്മദ് ദിവ്യാനുഭവത്തിനായി ഏകാന്തതയില്‍ ധ്യാനിക്കാന്‍ തുടങ്ങിയത്. ഏകാന്തതയില്‍ ധ്യാനിക്കുമ്പോഴാണ് മുഹമ്മദിന് ആദ്യമായി അല്ലാഹുവിന്റെ സാന്നിധ്യം ഉണ്ടായത്. ആ അനുഭവത്തെ കുറിച്ച് ആയിഷയുടെ വിവരണം ഇപ്രകാരമാണ്:
 “പ്രഭാതം പൊട്ടിവിടരുന്നതുപോലെ അനുഭവപ്പെട്ട യഥാര്‍ത്ഥ വെളിപാടു തന്നെയാണ് അല്ലാഹുവിന്റെ ദൂതന് ആദ്യമായുണ്ടായ അനുഭവം. ഹിറാ മലയിലെ ഗുഹയിലേക്കാണ് അദ്ദേഹം ഏകാന്തവാസത്തിനായി പോയിരുന്നത്. അദ്ദേഹം തുടര്‍ച്ചയായി രണ്ടുമൂന്നു രാവുകള്‍ ഗുഹയില്‍ കഴിച്ചു കൂട്ടുമായിരുന്നു. അതിനു ശേഷം വീട്ടിലേക്കു മടങ്ങി വന്ന് ആവശ്യമുള്ള സാധനങ്ങളുമായി ഗുഹയിലേക്കു പോകും.”
[‘മുഹമ്മദ് എന്ന മനുഷ്യന്‍’ - ഡോ എന്‍ എം മുഹമ്മദാലി . പേജ് 44-46]

ബുഖാരി ഉദ്ധരിച്ചിട്ടുള്ള ഏതാനും ഹദീസുകള്‍ കൂടി ഇതിനോടു ചേര്‍ത്തു വായിക്കാവുന്നതാണ്:-
“ആയിഷ പറയുന്നു: ‘തിരുമേനിക്ക് ലഭിച്ച ദൈവിക സന്ദേശങ്ങളുടെ ആരംഭം നല്ല സ്വപ്നങ്ങളായിരുന്നു. തിരുമേനി കാണുന്ന എല്ലാ സ്വപ്നങ്ങളും പ്രഭാതത്തിലെ പ്രകാശം പോലെ സ്പഷ്ടമായി പുലര്‍ന്നുകൊണ്ടേയിരുന്നു. പിന്നീട് തിരുമേനിക്ക് ഏകാന്തവാസം പ്രിയങ്കരമായിത്തോന്നി. ഹിറാഗുഹയിലാണ് ഏകാന്തവാസം അനുഷ്ഠിച്ചിരുന്നത്. കുറേ നാളത്തേക്കുള്ള ആഹാര പദാര്‍ത്ഥങ്ങളുമായി ഗുഹയിലേയ്ക്കു പോകും. കുറെ രാത്രി ആരാധനയിലായിക്കൊണ്ട് അവിടെ കഴിച്ചുകൂട്ടും. പിന്നീട് ഖദീജയുടെ അടുക്കലേയ്ക്കു തിരിച്ചു വരും. വീണ്ടും ആഹാരപദാര്‍ത്ഥങ്ങള്‍ തയ്യാറാക്കിക്കൊണ്ടു പോകും. ഹിറാഗുഹയില്‍ വെച്ചു തിരുമേനിക്കു സത്യം വന്നു കിട്ടുന്നതുവരെ ഈ നില തുടര്‍ന്നുകൊണ്ടിരുന്നു. [ദൈവിക സന്ദേശം ലഭിച്ചപ്പോള്‍] മലക്ക് തിരുമേനിയുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. തിരുമേനിയോടു ‘വായിക്കുക’ എന്നു പറഞ്ഞു. ‘എനിക്കു വായിക്കാനറിയില്ല’. തിരുമേനി മറുപടി നല്‍കി. തിരുമേനി പറയുന്നു: അപ്പോള്‍ മലക്ക് എന്നെ പിടിച്ച് ശക്തിയായി ആശ്ലേഷിച്ചു എനിക്കു വളരെ വിഷമം തോന്നി. അനന്തരം എന്നെ വിട്ടു. ‘വായിക്കുക’ എന്നു വീണ്ടും പറഞ്ഞു. എനിക്കു വായന അറിവില്ല എന്നു ഞാന്‍ വീണ്ടും പറഞ്ഞു. മലക്ക് എന്നെ പിടിച്ച് വീണ്ടും ശക്തിയോടെ ആശ്ലേഷിച്ചു. എനിക്കു വളരെ വിഷമം തോന്നി. അനന്തരം എന്നെ വിട്ടു. ‘വായിക്കുക’ എന്നു വീണ്ടും പറഞ്ഞു. എനിക്കു വായന അറിയില്ല എന്നു വീണ്ടും പറഞ്ഞപ്പോള്‍ മൂന്നാമതും മലക്ക് എന്നെ ശക്തിയായി ആശ്ലേഷിച്ചു. അനന്തരം എന്നെ വിട്ടിട്ട് പറഞ്ഞു: “സൃഷ്ടികര്‍ത്താവായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുക, രക്തക്കട്ടയില്‍നിന്നാണു ‍ മനുഷ്യനെ അവന്‍ സൃഷ്ടിച്ചിരിക്കുന്നത്. വായിക്കുക. നിന്റെ രക്ഷിതാവ് ഉദാരനത്രെ. അവന്‍ മനുഷ്യനെ പേനകൊണ്ട് എഴുത്തു പഠിപ്പിച്ചു....”
അങ്ങനെ പിടയ്ക്കുന്ന ഹൃദയത്തോടെ ഈ സന്ദേശവുമായി തിരുമേനി മടങ്ങി. “എനിക്കു പുതപ്പിച്ചു തരിക, എനിക്കു പുതപ്പിച്ചു തരിക” എന്നു പറഞ്ഞുകൊണ്ടു തിരുമേനി ഖദീജയുടെ അടുക്കല്‍ കയറിച്ചെന്നു. ഉടനെ തിരുമേനിക്ക് അവര്‍ പുതപ്പിച്ചു കൊടുത്തു. കുറെ കഴിഞ്ഞു ഭയം നീങ്ങിയപ്പോള്‍ നടന്ന സംഭവങ്ങളെല്ലാം ഖദീജയെ തെര്യപ്പെടുത്തി. തിരുമേനി ഉണര്‍ത്തി. ‘എന്റെ ജീവനു വല്ല ആപത്തും സംഭവിക്കുമോ എന്നു ഞാന്‍ ഭയപ്പെട്ടു പോയി.’ ഖദീജ പറഞ്ഞു. ‘ഇല്ല ,അല്ലാഹു അങ്ങയെ ഒരിക്കലും അപമാനിക്കുകയില്ല. അങ്ങ് കുടുംബ ബന്ധം പുലര്‍ത്തുന്നു. പാവപ്പെട്ടവരെ രക്ഷിക്കുന്നു. അഗതികളെ സഹായിക്കുന്നു. ആപല്‍ഘട്ടങ്ങളില്‍ ആശ്വാസം നല്‍കുന്നു... ’
പിന്നീട് ഖദീജ തിരുമേനിയെയും കൊണ്ട് തന്റെ പിതൃവ്യപുത്രന്‍ വറക്കത്തിന്റെ അടുക്കല്‍ ചെന്നു. വറകത് ജാഹിലിയ്യ കാല‍ത്ത് ക്രിസ്തുമതം സ്വീകരിക്കുകയും ഹിബ്രു ഭാഷ എഴുതാന്‍ പഠിക്കുകയും ചെയ്തിരുന്നു. ബൈബിളില്‍നിന്ന് ചില ഭാഗങ്ങള്‍ അദ്ദേഹം എഴുതിയെടുക്കാറുണ്ടായിരുന്നു. അദ്ദേഹം കാഴ്ച്ച നഷ്ടപ്പെട്ട വൃദ്ധനായിരുന്നു.
ഉണ്ടായ അനുഭവങ്ങളെല്ലാം തിരുമേനി വറക്കത്തിനോടു പറഞ്ഞു. അദ്ദേഹം പറഞ്ഞു:“ മൂസായുടെ അടുക്കല്‍ അല്ലാഹു അയച്ചിരുന്ന അതേ സന്ദേശവാഹകന്‍ തന്നെയാണ് വന്നത്. ......”

രണ്ടാമത്തെ വെളിപൊടനുഭവവും ബുഖാരിയുടെ മറ്റൊരു ഹദീസിലുണ്ട്.

“കുറെ നാളത്തേയ്ക്കു ദൈവിക സന്ദേശം ലഭിക്കാതിരുന്നതിനെ കുറിച്ച് ജാബിര്‍ സംസാരിക്കുകയായിരുന്നു. സംസാരമദ്ധ്യേ തിരുമേനിയെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ‘ഞാന്‍ നടന്നു പോകുമ്പോള്‍ ആകാശത്തുനിന്ന് ഒരു ശബ്ദം കേട്ടു. മേല്‍പ്പോട്ടു നോക്കിയപ്പോള്‍ ഹിറാ ഗുഹയില്‍ വന്ന അതേ മലക്ക് ആകാശഭൂമികള്‍ക്കിടയില്‍ ഒരു കസേരമേല്‍ അതാ ഇരിക്കുന്നു. എനിക്കു ഭയം തോന്നി. ഞാന്‍ വീട്ടിലേക്കു മടങ്ങി. എനിക്കു പുതപ്പിച്ചു തരിക, എനിക്കു പുതപ്പിച്ചു തരിക എന്നു ഞാന്‍ പറഞ്ഞു. അപ്പോഴാണ് “ ഓ പുതപ്പിട്ടു മൂടിയവനേ, എഴുന്നേല്‍ക്കുക, ജനങ്ങളെ താക്കീതു ചെയ്യുക, നിന്റെ റബ്ബിന്റെ മഹത്വത്തെ പ്രകീര്‍ത്തിക്കുക, സ്വ വസ്ത്രത്തെ ശുദ്ധമാക്കുക, തെറ്റുകള്‍ വെടിയുക.. ” എന്ന ഖുര്‍ ആനിലെ അദ്ധ്യായം അല്ലാഹു അവതരിപ്പിച്ചത്.പിന്നീട് ദൈവിക സന്ദേശങ്ങള്‍ പതിവായി വരാന്‍ തുടങ്ങി. ”

“ഹാരിസുബ്നു ഹിശാം തിരുമേനിയോടു ചോദിച്ചു: ‘ദൈവദൂതരേ! അങ്ങേയ്ക്കു ദൈവിക സന്ദേശം വന്നുകിട്ടുന്നത് എങ്ങനെയാണ്? തിരുമേനി അരുളി: ‘ചിലപ്പോള്‍ മണിനാദം മുഴങ്ങുമ്പോലെയുള്ള ഒരു ശബ്ദത്തോടെ എനിക്കതു വന്നു കിട്ടും. എനിക്കു താങ്ങാന്‍ ഏറ്റവും വിഷമമുള്ള അവസ്ഥയാണത്. എന്നിട്ടതങ്ങവസാനിക്കും. ആ സന്ദേശവാഹകന്‍ പറഞ്ഞത് ഞാന്‍ ശരിക്കും ഹൃസിസ്ഥമാക്കിക്കഴിഞ്ഞിട്ടുമുണ്ടായിരിക്കും. ചിലപ്പോള്‍ ഒരു പുരുഷരൂപത്തില്‍ മലക്ക് എന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട് എന്നോടു സംസാരിക്കും. മലക്ക് പറഞ്ഞതെല്ലാം ഞാന്‍ ഹൃദിസ്ഥമാക്കും. ‘ ആയിഷ പറയുന്നു. ‘കഠിന ശൈത്യമുള്ള ദിവസം തിരുമേനിക്ക് ദൈവിക സന്ദേശം വന്നുകിട്ടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതില്‍നിന്ന് വിരമിച്ചു കഴിയുമ്പോള്‍ തിരുമേനിയുടെ നെറ്റിത്തടം വിയര്‍ത്തൊലിക്കുന്നുണ്ടാവും.”

വഹ് യിന്റെ മനശ്ശാസ്ത്രം

“ഖുര്‍ ആന്‍ വചനങ്ങള്‍ ‘വഹ്യ്’ മുഖേനയാണു മുഹമ്മദിന്റെ മനസ്സില്‍ എത്തിയത് എന്നാണു മുസ്ലിംങ്ങളുടെ വിശ്വാസം. അത് എത്തിച്ചത് ജിബ്രീല്‍ എന്ന മലക്കാണെന്നും അവര്‍ വിശ്വസിക്കുന്നു. ഈ വിശ്വാസങ്ങള്‍ അനുയായികള്‍ക്കു പകര്‍ന്നു കൊടുത്തത് മുഹമ്മദ് തന്നെയാണ്. .....
മുഹമ്മദിന്റെ മനസ്സില്‍ ഖുര്‍ ആന്‍ വചനങ്ങള്‍ രൂപപ്പെട്ട മാനസികപ്രക്രിയയെ സൂചിപ്പിക്കാന്‍ ‘അഹ്വാ’ ,‘നസ്സല’, ‘അന്‍സല’ എന്നീ പദങ്ങളാണ് ഖുര്‍ ആന്‍ ഉപയോഗിച്ചിട്ടുള്ളത്. അഹ്വാ എന്നതിനു വെളിപ്പെടുത്തല്‍ (reveal) എന്ന അര്‍ത്ഥമാണു ചില പണ്ഡിതന്മാര്‍ നല്‍കിയിട്ടുള്ളത്. മനശ്ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ പരിശോധിച്ചാല്‍ ഈ വാക്കിനു‍ പ്രത്യായനം(suggestion‍) എന്ന അര്‍ത്ഥമാണ് ഉചിതമാവുക.
പ്രത്യായനം മനശ്ശാസ്ത്രത്തിലെ സാങ്കേതിക പദമാണ്. ഒരു വ്യക്തി മറ്റൊരു വ്യക്തിയുടെ മനസ്സിലെ ചിന്തകളെയോ വികാരങ്ങളെയോ വ്യക്തിയുടെ പെരുമാറ്റങ്ങളെയോ സ്വാധീനിക്കുകയും നയിക്കുകയും ചെയ്യുന്ന മാനസികപ്രക്രിയയാണ് മനശ്ശാസ്ത്രത്തിലെ പ്രത്യായനം. ..

പത്തൊമ്പതാം നൂറ്റാണ്ടിലെ ഫ്രഞ്ച് ന്യൂറോളജിസ്റ്റായ ഷാര്‍ക്കോ(Jean Martin Charcot) ആണ് ആദ്യമായി പ്രത്യായനം ഹിസ്റ്റീരിയ രോഗികളുടെ ചികിത്സയ്ക്കായി ഉപയോഗപ്പെടുത്തിയത്. രോഗിയെ ആദ്യം ഹിപ്നോടിക് നിദ്രയിലാക്കുന്നു. ‘ഉറങ്ങുക’ എന്ന നിര്‍ദേശം അഥവാ പ്രത്യായനം തുടരെ തുടരെ നല്‍കിയാണ് ഹിപ്നോടിക് നിദ്രയിലേക്ക് രോഗിയെ നയിക്കുന്നത്. രോഗിയുടെ മനസ്സ് ഉറങ്ങുവാനുള്ള പ്രത്യായനം സ്വീകരിച്ച് വ്യതിരിക്ത ബോധാവസ്ഥയിലാകുന്നു. വ്യതിരിക്ത ബോധാവസ്ഥയാണ് (altered state of consciousness) ഹിപ്നോടിക് നിദ്ര. അത് യഥാര്‍ത്ഥ നിദ്രയല്ല. ശ്രദ്ധ ഒരൊറ്റ ബിന്ദുവില്‍ മാത്രം കേന്ദ്രീകൃതമായ ബോധാവസ്ഥയാണത്. ഈ അവസ്ഥയില്‍ വ്യക്തിയുടെ മനസ്സ് പ്രത്യായനങ്ങള്‍ വളരെ വേഗം സ്വീകരിക്കുന്നു. പ്രത്യായനങ്ങള്‍ വളരെ വേഗം സ്വീകരിക്കുന്ന മാനസികാവസ്ഥയാണ് വശകത്വം(suggestibility) . മനുഷ്യ മനസ്സിന്റെ വശഗത്വം ഏറ്റവും കൂടുതല്‍ ഹിപ്നോടിക് നിദ്രാവസ്ഥയിലാണ്.

മനുഷ്യമനസ്സിന് വശകത്വം ഹിപ്നോടിക് നിദ്രാവസ്ഥയില്‍ മാത്രമല്ല ഉണര്‍വ്വിലും ഉണ്ടെന്നാണ് ആധുനിക മനശ്ശാസ്ത്രപഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. പക്ഷെ വശകത്വത്തിന്റെ കാര്യത്തില്‍, ബുദ്ധിശക്തിയുടെ കാര്യത്തിലെന്നപോലെ വ്യക്തിഗതമായ ഏറ്റക്കുറച്ചിലുകളുണ്ട്. ചിലര്‍ വളരെ വേഗത്തില്‍ ഉണര്‍വ്വിലും പ്രത്യായനങ്ങള്‍ സ്വീകരിക്കുന്നു. പലവട്ടം പ്രത്യായനം നല്‍കിയാലേ ചിലര്‍ സ്വീകരിക്കുകയുള്ളു.

പ്രത്യായനങ്ങള്‍ വ്യക്തിയുടെ മനസ്സിലേക്ക് പുറമേനിന്നുമാണു വരുന്നത്. ചിലപ്പോള്‍ വ്യക്തി സ്വയമേവ പ്രത്യായനം ചെയ്യാറുണ്ട്. ഇതാണു സ്വയം പ്രത്യായനം(auto suggestion or self suggestion). ഒരു കാര്യം സ്വയം പറഞ്ഞു മനസ്സിലുറപ്പിക്കുന്ന മാനസിക പ്രക്രിയയാണു സ്വയം പ്രത്യായനം. പുറമേ നിന്നു ലഭിച്ചതോ, വ്യക്തിയുടെ മനസ്സില്‍ സ്വയം തോന്നിയതോ ആയ ആശയമാകാം അത്. ഒരാശയം മനസ്സില്‍ തോന്നിയാല്‍ അത് മനസ്സില്‍ ആവര്‍ത്തിക്കുകയും ഉറപ്പിക്കുകയും ചെയ്യുന്ന മാനസിക പ്രവൃത്തിയും സ്വയം പ്രത്യായനം തന്നെ. ഉണര്‍ന്നിരിക്കുംപോള്‍ ഒരു വ്യക്തി അനുസ്യൂതമായി ചിന്തിച്ചുകൊണ്ടിരിക്കും. ഇതാണു മനുഷ്യന്റെ ബോധധാര. ചിന്തനം ഉറക്കത്തിലും തുടരുന്നുണ്ട്. അവയാണു സ്വപ്നങ്ങളായി അനുഭവപ്പെടുന്നത്. ചില വിശേഷ വിഷയങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ വ്യക്തി ചില നിഗമനങ്ങളിലും ആ വിഷയത്തെ കുറിച്ചുള്ള ചിന്തയുടെ പരിസമാപ്തിയിലും എത്തുന്നു. ഇത്തരം സ്വയം നിഗമനങ്ങളില്‍ എത്തിച്ചേരുന്ന പ്രക്രിയയാണ് സ്വയം പ്രത്യായനങ്ങള്‍. കവിയുടെ മനസ്സില്‍ കവിത രൂപപ്പെടുന്നതും എഴുത്തുകാരന്റെ മനസ്സില്‍ ആശയങ്ങള്‍ രൂപപ്പെടുന്നതും സ്വയം പ്രത്യായനങ്ങളിലൂടെയാണ്. ഈശ്വരവിശ്വാസികളായ കവികളില്‍ ചിലര്‍ ദൈവിക പ്രചോദനത്തിലൂടെയാണു മനസ്സില്‍ കവിതയൂറുന്നതെന്നു വിശ്വസിച്ചേക്കാം. വേദോപനിഷത്തുക്കളിലെ സൂക്തങ്ങള്‍ ദര്‍ശിച്ച ഋഷിമാരുടെ മനസ്സില്‍ അമൂര്‍ത്ത ചിന്തകള്‍ രൂപപ്പെട്ടതും സയം പ്രത്യായനപ്രക്രിയയിലൂടെയാണ്. സര്‍ഗ്ഗാത്മകതയുള്ള വ്യക്തിയുടെ മനസ്സില്‍ കൂടുതല്‍ ആശയങ്ങള്‍ രൂപപ്പെടുന്നു. മുഹമ്മദിന്റെ മനസ്സില്‍ ഖുര്‍ ആന്‍ വചനങ്ങളിലെ ആശയങ്ങള്‍ സ്വയം പ്രത്യായനങ്ങളിലൂടെ രൂപപ്പെട്ടപ്പോള്‍ അവ അല്ലാഹു പ്രത്യായനം ചെയ്തതാണെന്ന് മുഹമ്മദിനു തോന്നി. ...”
[ഖുര്‍ ആന്‍ ഒരു മനശ്ശാസ്ത്ര വിമര്‍ശനം , പേജ് 75]

മുഹമ്മദ് നബിയുടെ മനസ്സില്‍ ഓരോ സന്ദര്‍ഭങ്ങള്‍ക്കനുസരിച്ചു രൂപപ്പെട്ട തോന്നലുകളും ആശയങ്ങളും മാത്രമായിരുന്നു ഖുര്‍ ആനിലെ വെളിപാടുകള്‍ എന്നു ചുരുക്കം. ഇക്കാര്യം പകല്‍ വെളിച്ചം പോലെ വ്യക്തമാകുന്ന നിരവധി തെളിവുകള്‍ ഖുര്‍ ആനില്‍ ഉണ്ട്. ‘അല്‍ അഹ്സാബ്’ എന്ന അധ്യായത്തിലെ തുടര്‍ന്നുള്ള വെളിപാടുകളും അവയുടെ അവതരണ സന്ദര്‍ഭങ്ങളും നമുക്ക് ഇനി ചര്‍ച്ച ചെയ്യാം.

14 comments:

Siju | സിജു said...

tracking

അനില്‍@ബ്ലോഗ് // anil said...

മാഷെ, നന്ദി.

വിശദമായി ചര്‍ച്ച ചെയ്യുന്നു.

P R Reghunath said...

ദൈവവും വിശ്വാസവും മിഥ്യയാണ്‌.താങ്കളുടെ ബ്ലോഗ് ഇപ്പോള്‍ ആണ് കണ്ടത്. കുറെ മുമ്പ് കാണേണ്ടതായിരുന്നു.ഇസ്ലാം എന്നതില്‍ മാത്രം ഫോക്കസ് ചെയ്യാതെ മറ്റു മതങ്ങളെയും വിമര്‍ശിച്ചാലും. ആശംസകള്‍.

K Govindan Kutty said...

ഇത് വായിച്ചുകഴിയുമ്പോള്‍, എത്രയോ പേര്‍ ശീലം കൊണ്ട് എതിര്‍ക്കുകയും വിശ്വാസം പിന്നേയും പുലര്‍ത്തുകയും ചെയ്യും. അത് സാരമില്ല. ഇതിലെ ആശയം അവരുടെ ചിന്തയേയും വിശ്വാസത്തേയും അവര്‍ അറിയാതെത്തന്നെ സ്വാധീനിക്കും. മാറ്റിയെന്നുവരില്ല, സ്വാധീനിക്കും, തീര്‍ച്ച. അത്ര മതി. അവരുടെ ചിന്തയുടേയും വിശ്വാസത്തിന്റേയും രീതിയും സാന്ദ്രതയും എങ്ങനെയായാലും പഴയതുപോലെ ആവില്ല. അതുതന്നെ വലിയ കാര്യമാണല്ലോ. നന്നായി. നന്നാവട്ടെ.

ചിന്തകന്‍ said...

പ്രിയ ഗോവിന്ദന്‍ കുട്ടി
ഇതിലും വലുത് പ്രവാചകന്റെ കാലത്ത് തന്നെ നടന്നിരുന്നു. അന്ന് പ്രവാചകന്റെ പേരില്‍ ആരോപിക്കാത്ത കുറ്റങ്ങളുണ്ടായിരുന്നില്ല. വിളിക്കാത്ത അസഭ്യങ്ങളുണ്ടായിരുന്നില്ല. എന്നാല്‍ സത്യം മനസ്സിലാക്കിയപ്പോള്‍ അവര്‍ പ്രവാചകനെ സവിനയം അനുസരിക്കുകയായിരുന്നു. പ്രവാചകനെ വധിക്കാന്‍ വന്നവര്‍ പിന്നീട് അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത അനുയായികളായി മാറുന്നതാണ് നാം കാണുന്നത്. ചരിത്രത്തിലെ ഏറ്റവും തിളക്കമാര്‍ന്ന ഭരണാധികാരിയായി അറിയപ്പെടുന്ന ഉമര്‍ പ്രവാചകനെ വധിക്കാന്‍ പുറപ്പെട്ടവരില്‍ പ്രാധാനിയാണ്.
ഒരു വിശ്വാസിയെ ഇത്തരം ‘മനശാസ്ത്ര മനോരോഗങ്ങള്‍‘ ബാധിക്കുമെന്ന് വിചാരിക്കുന്നത് വെറും വ്യമോഹം മാത്രമല്ലാതെ മറ്റൊന്നുമല്ല തന്നെ!

പിന്നെ ഇത്തരം‘മനശാസ്ത്ര‘ കണ്ടു പിടുത്തങ്ങളൊക്കെ ഓരോരുത്തരുടെ നില നില്പിന്റെ പ്രശ്നം മാത്രമാണ്. അത് കണ്ടുപിടിക്കാന്‍ നടന്നില്ലെങ്കില്‍ പിന്നെ അവര്‍ യാഥാര്‍ഥ്യത്തെ അംഗീകരിക്കേണ്ടതായി വരും. താങ്കള്‍ക്ക് നന്മകള്‍ നേരുന്നു...

kala said...

വെറുതെ ഒന്നു വായിച്ചു പോയിക്കൊള്ളൂ-

ചതുരാകൃതിയിലുള്ള പഞ്ചഭുജ ത്രികോണം!


ചതുരാകൃതിയിലുള്ള പഞ്ചഭുജ ത്രികോണം!

ea jabbar said...

ഒരു വിശ്വാസിയെ ഇത്തരം ‘മനശാസ്ത്ര മനോരോഗങ്ങള്‍‘ ബാധിക്കുമെന്ന് വിചാരിക്കുന്നത് വെറും വ്യമോഹം മാത്രമല്ലാതെ മറ്റൊന്നുമല്ല തന്നെ!

ശരിയാണ്. ഒരു ഉറച്ച വിശ്വാസിയെ സംബന്ധിച്ചിടത്തോളം അയാളുടെ ‘വിശ്വാസ’ത്തിനപ്പുറം ഒരു സത്യമില്ല!
അയാളുടെ ചിന്തയോ യുക്തിബോധമോ പൂര്‍ണ്ണമായും ആ വിശ്വാസത്തെ ചുറ്റി മാത്രമേ പ്രവര്‍ത്തിക്കുകയുള്ളു. എന്നാല്‍ എല്ലാ വിശ്വാസികളും അത്തരം “അടിയുറച്ച” വിശ്വാസികളൊന്നുമല്ല. പലരും ആ വഴിക്കൊന്നും ചിന്തിക്കാന്‍ മെനക്കെട്ടിട്ടില്ല എന്നേയുള്ളു. യുക്തിയില്‍ അല്‍പ്പം തീ കോരിയിട്ടാല്‍ അത് ആളിപ്പടര്‍ന്ന് സ്വതന്ത്ര ചിന്തയിലേക്കു വഴി തിരിയാന്‍ ഇടയുള്ളവരും ധാരാളം പേരുണ്ട്.

ea jabbar said...

മുഹമ്മദ് ജീവിച്ചിരുന്ന കാലത്ത് അറേബ്യയില്‍ നിരവധി വെളിച്ചപ്പാടുകളും ‘പ്രവാചകന്‍’മാരും ഉണ്ടായിരുന്നു. അവര്‍ അവരുടെ ഗോത്ര ദൈവങ്ങളുടെ ‘വെളിപാടു’കളാണ് ഉരുവിട്ടിരുന്നത്. ചിലര്‍ക്ക് ദൈവങ്ങളില്‍നിന്നു മാത്രമല്ല മറ്റു അദൃശ്യ ശക്തികളില്‍ നിന്നും‍-പിശാചുക്കള്‍ , ജിന്നുകള്‍ മുതലായവ- ഇറക്കിക്കൊടുക്കുന്ന വഹ് യുകളും ലഭിച്ചിരുന്നു. ഇതൊക്കെ കണ്ടും കേട്ടും വളര്‍ന്ന മുഹമ്മദി‍നും ഇത്തരം വിശ്വാസങ്ങള്‍ ഉണ്ടായി എന്നതും അദ്ദേഹം ഈ വിശ്വാസമനുസരിച്ചു ധ്യാനിച്ചപ്പോള്‍ ദിവ്യാനുഭവങ്ങള്‍ ഉണ്ടായി എന്നതുമൊക്കെ തികച്ചും സ്വാഭാവികമാണ്.
എന്നാല്‍ പ്രപഞ്ചസ്രഷ്ടാവും മഹാപ്രതാപിയുമൊക്കെയായ ഒരു ദൈവം ഇ ത്തരം താണ ജാഹിലിയ്യാ സങ്കേതം തന്നെ ഉപയോഗിച്ചുകൊണ്ടാണു ലോകത്തിനു മാര്‍ഗ്ഗദര്‍ശനം നല്‍കാന്‍ ശ്രമിച്ചത് എന്നു കരുതുന്നതു ബാലിശമാണ്. ജാഹിലിയ്യാ കാലത്തെ വെളിച്ചപ്പാടുകളുപയോഗിച്ച വ്യാജവെളിപാടുകളുടെ രീതി ശാസ്ത്രമല്ലാതെ മറ്റൊരു ഫലപ്രദമായ ആശയവിനിമയരീതിയും ഈ മഹാദൈവത്തിനു വശമില്ലാതെ പോയത് അതിശയകരം തന്നെ!

ചിന്തകന്‍ said...

മുഹമ്മദ്‌ നബി സത്യസന്ധനായിരുന്നില്ല എന്ന വാദത്തിന്‌ യാതൊരു പിൻബലവുമില്ല. അദ്ദേഹത്തിന്റെ പ്രവാചകത്വവാദം കളവായിരുന്നു എന്ന്‌ വരുത്തിത്തീർക്കാൻ കണ്ടെത്തുന്ന മനശാസ്ത്രപരമായ കാരണങ്ങളൊക്കെയും വൈരുധ്യജടിലമത്രെ. വസ്തുത ഇതായിരിക്കെ, പിന്നെയും അദ്ദേഹത്തിന്റെ സന്ദേശം ദൈവപ്രോക്തമാണെന്ന വസ്തുതയെ തള്ളിക്കളയുകയും അദ്ദേഹത്തിന്റെ സത്യസന്ധതയെ സംശയിക്കുകയും ചെയ്യുന്നതിന്‌ എന്ത്‌ ന്യായമാണുള്ളത്‌.....
മുഹമ്മദ് പ്രവാചകനോ ? - തുടര്‍ച്ച -സ്ഥാനമോഹവും അധികാരക്കൊതിയും

ea jabbar said...

ഈ കുറിപ്പില്‍ എന്റെ അഭിപ്രായങ്ങളല്ല ; ഡോ. എന്‍ എം മുഹമ്മദാലിയുടെ അഭിപ്രായങ്ങള്‍ അതേപടി ഉദ്ധരിക്കുകയാണു ചെയ്തിട്ടുള്ളത്.
കൂടുതല്‍ അറിയാന്‍ അദ്ധേഹത്തിന്റെ രണ്ടു പുസ്തകങ്ങളും വായിക്കുക.

മുഹമ്മദ് എന്ന മനുഷ്യന്‍;
ഖുര്‍ ആന്‍ ഒരു മനശ്ശാസ്ത്ര വിമര്‍ശനം

ea jabbar said...

മുഹമ്മദിനു സ്കിസോഫ്രേനിയ എന്ന മാനസികരോഗത്തിന്റെ ലക്ഷണങ്ങളാണുണ്ടായിരുന്നത് എന്നു മുമ്പ് ഇടമറുക് ആരോപിച്ചിരുന്നു. എന്നാല്‍ ഡോ. എന്‍ എം മുഹമ്മദലി ഇതിനെ ശക്തിയായിഖണ്ഡിക്കുകയാണു ചെയ്യുന്നത്. മുഹമ്മദിനു യാതൊരു വിധ മാനസികരോഗവും ഉണ്ടായിരുന്നില്ല എന്നാണദ്ദേഹത്തിന്റെ പക്ഷം. മുഹമ്മദ് സര്‍ഗ്ഗപ്രതിഭയുള്ള വ്യക്തിയായിരുന്നുവെന്നും അദ്ദേഹം ഒരു ജീനിയസ് ആയിരുന്നുവെന്നുമാണ് ഡോക്ടറുടെ വാദം. മനശ്ശാസ്ത്രപരമായ കാര്യങ്ങളില്‍ ആധികാരികമായി അഭിപ്രായം പറയേണ്ടത് ആ ശാസ്തശാഖയില്‍ കൂടുതല്‍ പ്രാവീണ്യമുള്ളവരാണ്.

എങ്കിലും ഇക്കാര്യത്തില്‍ എനിക്കു ചില ഭിന്നാഭിപ്രായങ്ങളാണുള്ളത്. ഹദീസുകളിലും ആധികാരിക ചരിത്രപ്രമാണങ്ങളിലുമൊക്കെ രേഖപ്പെടുത്തി വെച്ചിട്ടുള്ള പല കാര്യങ്ങളും ഡോക്ടര്‍ പറയുന്നതിനോടു പൊരുത്തപ്പെടുന്നതല്ല. തല്‍ക്കാലം ഒരു ഹദീസ് മാത്രം ഇവിടെ ഉദ്ധരിക്കാം. :-

“ആയിഷ പറയുന്നു. തിരുമേനിക്കു മാരണം ബാധിച്ചു. താന്‍ യഥാര്‍ത്ഥത്തില്‍ ചെയ്യാത്ത കാര്യങ്ങള്‍ താന്‍ ചെയ്തതായി തിരുമേനിക്കു തോന്നാന്‍ തുടങ്ങി. അങ്ങിനെ ഒരു ദിവസം തിരുമേനി പ്രാര്‍ത്ഥിച്ചു. വീണ്ടും വീണ്ടും പ്രാര്‍ത്ഥിച്ചു. അവിടുന്ന് ആയിഷയോടു ചോദിച്ചു. “എനിക്കു സുഖം പ്രാപിക്കാന്‍ വേണ്ട മാര്‍ഗ്ഗം അല്ലാഹു അറിയിച്ചു തന്നത് നീ അറിഞ്ഞോ? രണ്ടാളുകള്‍ എന്റെ അടുക്കല്‍ വന്നു. ഒരാള്‍ എന്റെ തലക്കു സമീപവും മറ്റേയാള്‍ കാലുകള്‍ക്കരികിലും ഇരുന്നു. ഒരാള്‍ മറ്റെയാളോടു ചോദിച്ചു. “ഈ മനുഷ്യന്റെ രോഗമെന്താണ്?” “അദ്ദേഹത്തെ കൂടോത്രം ബാധിച്ചിരിക്കുകയാണ്.” മറ്റേയാള്‍ മറുപടി പറഞ്ഞു. “ആരാണ് മാരണം ചെയ്തത്?” ആദ്യത്തെയാള്‍ വീണ്ടും ചോദിച്ചു. “ലബീദുബ്നുല്‍ അ അസമ എന്ന ജൂതന്‍ “ . മറ്റെയാള്‍ ചോദിച്ചു. “ മാരണം ചെയ്യാന്‍ എന്തൊക്കെയാണുപയോഗിച്ചിരിക്കുന്നത്?” രണ്ടാമന്‍ പറഞ്ഞു. “ചീര്‍പ്പും മുടിയും ഈന്തപ്പനയുടെ ആണ്‍ കുലയുടെ കൂമ്പാളയുമാണുപയോഗിച്ചിരിക്കുന്നത്” “എന്നിട്ട് എവിടെയാണതുള്ളതെന്ന് ഒന്നാമന്‍ ചോദിച്ചു. ദര്‍വാന്‍ കിണറ്റിലാണതുള്ളതെന്നായിരുന്നു മറുപടി. ഉടനെ തിരുമേനി അങ്ങോട്ടു പുറപ്പെട്ടു. മടങ്ങി വന്നപ്പോള്‍ ആയിഷയോടു പറഞ്ഞു: “അവിടത്തെ ഈന്തപ്പനകള്‍ ശയ്താന്മാരുടെ തല പോലെയുണ്ട്.” ഞാന്‍ ചോദിച്ചു: “അവിടുന്ന് അതു പുറത്തേക്കെടുത്തോ?” തിരുമേനി അരുളി: “ഇപ്പോള്‍ അല്ലാഹു സുഖപ്പെടുത്തിത്തന്നു കഴിഞ്ഞു. ഇനി അതു പുറത്തെടുക്കുന്ന പക്ഷം ജനങ്ങള്‍ക്കിടയില്‍ അത് വമ്പിച്ച കുഴപ്പങ്ങള്‍ക്കു കാരണമാകുമെന്നു ഞാന്‍ ഭയപ്പെടുന്നു.” പിന്നീട് ആ കിണര്‍ മൂടിക്കളഞ്ഞു.”(ബുഖാരി-1345)‘

ഭൂതം, പ്രേതം ,പിശാച്, ജിന്ന്, മാരണം തുടങ്ങിയവ മൂലമുണ്ടാകുന്ന “ബാധകള്‍“ കേവലം അന്ധവിശ്വാസപരമായ മനോരോഗങ്ങള്‍ ആണെന്ന് മനശ്ശാസ്ത്രം അസന്നിഗ്ധമായിത്തന്നെ തെളിയിച്ചിട്ടുണ്ടെന്നാണു ഞാന്‍ മനസ്സിലാക്കുന്നത്.
മുഹമ്മദ് അക്കാലത്ത് അറബികള്‍ക്കിടയില്‍ നിലനിന്നിരുന്ന എല്ലാതരം മൂഡവിശ്വാസങ്ങളെയും സ്വയം സ്വാംശീകരിച്ചിരുന്നു എന്നതിനു നിരവധി തെളിവുകള്‍ ഖുര്‍ ആനിലും ഹദീസിലും ചരിത്രത്തിലും ഉണ്ടുതാനും.

കൂടുതല്‍ വിവരങ്ങള്‍ ഇവിടെ

അപ്പൂട്ടൻ said...

ജബ്ബാര്‍ മാഷേ.....
ഇവിടെയിടുന്ന കമന്റുകള്‍ ഡിലീറ്റ് ചെയ്യേണ്ടതില്ല എന്നെനിക്കു തോന്നുന്നു. പറയുന്നതില്‍ കാര്യമുണ്ടെങ്കിലും ഇല്ലെങ്കിലും അതവിടെ കിടന്നോട്ടെ, തെറിവിളി അല്ലെങ്കില്‍. ഇത്തരം കാര്യങ്ങള്‍ ഇരുവശത്ത് നിന്നും വരുന്നുണ്ടല്ലോ. ഏതാണ് ശരി എന്നത് വായിക്കുന്നവര്‍ക്ക്, അവരുടെ ചിന്താഗതിക്കനുസൃതമായി, മനസിലാകും. ഡിലീറ്റ് ചെയ്യുന്നത് എഴുതുന്ന വ്യക്തിക്ക് അത്ര ഹിതകരമാവില്ല.
താങ്കള്‍ക്കു യുക്തം പോലെ തീരുമാനിക്കാം, ഞാന്‍ അഭിപ്രായം പറഞ്ഞെന്നേ ഉള്ളു. കമന്റ് ചെയ്യുന്നതില്‍ നിന്നും പലരും മാറിനില്ക്കുന്നുണ്ടെങ്കിലും അവരും വായിക്കുന്നുണ്ടെന്നു തന്നെയാണ് എനിക്ക് തോന്നുന്നത്.

കാട്ടിപ്പരുത്തി said...

യുക്തിവാദി മനശ്ശാസ്ത്രജ്ഞ്നാകുമ്പോള്‍
ജബ്ബാര്‍ മാഷിന്റെ പുതിയ പോസ്റ്റ് വഹ്‌യിന്റെ മനശ്ശാസ്ത്രമാണ്‌-കല്ലും കത്തിയുമെല്ലാം തഴേക്കിട്ടു ഇപ്പൊ മാനസികമായി-
- മാഷിന്റെ മനശ്ശാസ്ത്ര വിജ്ഞാനം പുറത്തു ചാടുമ്പോള്‍ അബദ്ധങ്ങളുടെ ഘോഷയാത്ര തുടങ്ങുകയാണല്ലോ- നമ്മള്‍ വിശകലനം ചെയ്യുന്നത് മനശ്ശാസ്ത്രമാണല്ലോ? എന്താണു മനശ്ശാസ്ത്രം?

http://yukthivaadam.blogspot.com/2009/03/blog-post_15.html

..naj said...

"""മുഹമ്മദ് ജീവിച്ചിരുന്ന കാലത്ത് അറേബ്യയില്‍ """നിരവധി """വെളിച്ചപ്പാടുകളും """‘പ്രവാചകന്‍’മാരും """ഉണ്ടായിരുന്നു. അവര്‍ അവരുടെ ഗോത്ര ദൈവങ്ങളുടെ ‘വെളിപാടു’കളാണ് ഉരുവിട്ടിരുന്നത്.

.... മേലെഴുതിയത് മാഷ്ടെ വെളിപാട്...
പക്ഷെ ഈ വെളിപാടുകള്‍ എഴുതുമ്പോഴും സത്യം ഇപ്പോഴും മുഴച്ചു നില്‍ക്കും..
അതാണ്‌ മാഷ് എല്ലാ സ്ഥലത്തും വിട്ടു പോകുന്നത്.
ചിന്തയുടെ കുഴപ്പം എന്ന് മാത്രമേ അതിനെ പറയാന്‍ കഴിയൂ..
അനേകം പ്രവാചകന്മാര്‍ അന്നുണ്ടായി എന്ന് പറയുമ്പോള്‍
മറ്റൊന്നും നില നില്‍ക്കാതെ ഈ പ്രവാചകനെ മാത്രം ലോകം പുല്‍കിയത് എന്ത് കൊണ്ട്...? Where others gone ?
നിരക്ഷരന്‍ ആയിരുനീട്ടും, അന്ന് വിദ്യ സമ്പന്നരും, കവികളും, മറ്റും ഉണ്ടായീട്ടും, അവരൊക്കെ
ഈ നിരക്ഷരന്റെ വാക്കുകള്‍ക്ക് ചെവികൊടുത്തതും, അന്ഗീകരിച്ചതും, എന്ത് കൊണ്ട്...
അവര്‍ക്ക് അതിനെക്കാള്‍ വലിയ കാര്യങ്ങള്‍ പറയാനുള്ള അറിവും, എഴുതുവാനും, വായിക്കാനുമുള്ള കഴിവും ഉണ്ടായിരുന്നപ്പോള്‍ എന്ത് കൊണ്ട് ഈ നിരക്ഷരന്റെ വാക്കുകള്‍ ആ സമൂഹം, ലോകം മറ്റെല്ലാത്തിനെയും വിട്ടു കൊണ്ട്, ശ്രദ്ധിച്ചു...
ഒരൊറ്റ മനുഷ്യന്‍
ആരെയൊരു മനുഷ്യന്‍
അതും നിരക്ഷരന്‍
ലോകത്തെ എങ്ങിനെ സ്വാധീനിച്ചു....
ബ്ലോഗും, ഇന്റര്‍നെറ്റും, ടെലിവിഷനും, അച്ചടി മാദ്ധ്യമങ്ങളും, വീമാനവും, കാറും, ഒന്നും ഇല്ലാതിരുന്ന
കലങട്ടത്തില്‍ എങ്ങിനെ ..... ആ വാക്കുകള്‍ ലോകം ശ്രദ്ധിച്ചു..
മാഷ് കിണഞ്ഞു പരിശ്രമിചീട്ടും, എത്ര പേര്‍ ഈ ട്ടാ വട്ടത്തില്‍ അന്ഗീകരിക്കുന്നുണ്ട്, അതും ഒറ്റയ്ക്കല്ല, കുറച്ചു ബു ജീവികള്‍ ചിന്തിച്ചു തല പുന്നാക്കിയിട്ടു കിട്ടുന്ന കാര്യങ്ങള്‍ വിലമ്പീയിട്ടും...
എവിടെ...
ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ട്ടന്തമുണ്ട്..
ഒന്നും വെറുതെയല്ല സൃഷ്ടിച്ചത്..
അതിന്റെ പിറകില്‍ വ്യക്തമായും, ലക്ഷ്യമുണ്ട്..
അല്ലെങ്കില്‍ മനുഷ്യന്‍ വെറും "നാല്‍കാലികളെ പോലെ" തിന്നു ...ഇട്ടു തീര്‍ന്നു പോകുന്ന ഒരു മാംസ പിണ്ഡം.. അതിലപ്പുറം ബന്ധവും, കുന്തവും.(പറയാമെന്നല്ലാതെ) . ഒന്നുമില്ലാതെ അങ്ങിനെ "ജീവിച്ചു"
തീരാം. എന്തുമാകാം... നോ പ്രോബ്ലം. !
ഞങ്ങള്‍ ചിന്തിക്കുന്നു.. ഞങ്ങള്‍ ചിന്തിക്കുന്നു...
എന്ന് പറഞ്ഞു പറഞ്ഞു ഇവരൊക്കെ "എവിടെക്കനാവോ" തീര്‍ന്നു പോകുന്നത്...
....
ഈ വട്ടുകളില്‍ നിന്ന് വിട്ടു നിന്നതാണ്.
എങ്കിലും ഇടയ്ക്കു വിളമ്പുന്നത് നോക്കാന്‍ ഒരു രസം.
അതിലപ്പുറം ഒന്നുമില്ല.
എന്ത് കൊണ്ട്