Thursday, May 29, 2008

ആള്‍ദൈവങ്ങളുടെ മനശ്ശാസ്ത്രം

ആള്‍ദൈവങ്ങളും ആരാധകരും മനഃശാസ്ത്രപരമായ അന്വേഷണം

ഡോ. എന്‍ എം മുഹമ്മദലി

ആ ള്‍ദൈവങ്ങള്‍ എക്കാലത്തും എല്ലാ സമൂ ഹത്തിലും ഉണ്ടായിട്ടുണ്ട്. സമൂഹത്തിന്റെ പൊതുബോധത്തില്‍ (അന്റോണിയോ ഗ്രാംഷിയുടെ രീാാീി ലിെലെ എന്ന പരികല്‍പ്പന) ആത്മീയതയുടെ അതിപ്രസരമുണ്ടാകുമ്പോഴാണ് ആള്‍ദൈവങ്ങള്‍ പെരുകുന്നതും യഥേഷ്ടം വിഹരിക്കുന്നതും. കേരളീയസമൂഹത്തിന്റെ പൊതുബോധത്തില്‍ ഹൈന്ദവമായ ആത്മീയതയുടെ അധീശത്വം (വലഴല്യാീി) സ്ഥാപിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ സംഘപരിവാര്‍ നടത്താന്‍ തുടങ്ങിയിട്ട് ഏതാനും പതിറ്റാണ്ടുകളായി. അവരോട് മത്സരിച്ചുകൊണ്ട് ഇസ്ളാമിസ്റ്റുകളും ക്രിസ്ത്യന്‍ ഫണ്ടമെന്റലിസ്റ്റുകളും അവരവരുടെ മതാത്മകമായ ആത്മീയാന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സംഘപരിവാറിന്റെ ശ്രമങ്ങള്‍ ഇന്ത്യയുടെ രാഷ്ട്രീയാധികാരം കൈക്കലാക്കുക എന്ന ലക്ഷ്യംവച്ചുകൊണ്ടുള്ളവയാണ്. വംശീയത, ദേശീയത, ആത്മീയത എന്നീ ഉപായങ്ങളാണ് വ്യക്തികളുടെ മനസ്സില്‍ സ്വയം പ്രതിഷ്ഠിക്കാനും സമൂഹത്തിനുമേല്‍ ആധിപത്യം സ്ഥാപിക്കാനും ഫാസിസം ഉപയോഗിക്കുന്നത്. വില്‍ഹെം റൈഹ് (ണവശഹവലാ ഞലശരവ) ഫാസിസത്തിന്റെ മനഃശാസ്ത്രതലങ്ങള്‍ വിവരിക്കുന്ന മാസ് സൈക്കോളജി ഓഫ് ഫാസിസം എന്ന ഗ്രന്ഥത്തില്‍ ആവിഷ്കരിച്ച ഈ സിദ്ധാന്തം സാമൂഹ്യ മനഃശാസ്ത്രം (ടീരശമഹ ജ്യരവീഹീഴ്യ) അംഗീകരിച്ചിട്ടുണ്ട്. വംശീയതയും ദേശീയതയും ഫാസിസത്തിന്റെ ഉപകരണങ്ങളാണെന്ന കാര്യത്തില്‍ ആര്‍ക്കുംതന്നെ സംശയമുണ്ടാവില്ല. ആത്മീയത എങ്ങനെയാണ് ഫാസിസത്തിന്റെ ഉപകരണമാകുക എന്ന് ചിലരെങ്കിലും സംശയിക്കാനിടയുണ്ട്. കാരണം ജര്‍മനിയിലെ നാസികള്‍ മുഖ്യഉപകരണമായി ഉപയോഗിച്ചത് ആത്മീയതയല്ല, വംശീയതയും ദേശീയതയുമാണ്. എന്നാല്‍, ഇറ്റാലിയന്‍ ഫാസിസം വംശീയതയോടും ദേശീയതയോടും ഒപ്പം തുല്യപ്രാധാന്യത്തോടെ ആത്മീയതയും ഉപയോഗിച്ചതായി ചരിത്രം രേഖപ്പെടുത്തുന്നു. മുസ്സോളിനി കത്തോലിക്കാസഭയുമായി സഹകരിച്ചാണ് ഫാസിസ്റ്റ് നയങ്ങള്‍ ഇറ്റലിയില്‍ നടപ്പാക്കിയത്. സഭയാകട്ടെ കാതലിക് ഇന്റഗ്രലിസത്തിന്റെ ഭാഗമായി ഫാസിസത്തെ ഉള്‍പ്പെടുത്തുകയും ക്ളെരിക്കല്‍ ഫാസിസം എന്ന പുതിയ പ്രസ്ഥാനം തുടങ്ങുകയുംചെയ്തു. ജര്‍മനിയില്‍ ജനപിന്തുണ നേടണമെങ്കില്‍ കത്തോലിക്കരെയും പ്രൊട്ടസ്റ്റന്റുകളെയും സഖ്യകക്ഷികളാക്കണമെന്ന് ഹിറ്റ്ലറും അല്‍പ്പം വൈകി മനസ്സിലാക്കി. നിരീശ്വരവാദികളായ കമ്യൂണിസ്റ്റുകാര്‍ക്കെതിരായി ആത്മീയവാദികളായ ക്രിസ്ത്യാനികളും നാസികളും യോജിക്കണമെന്നായിരുന്നു ഹിറ്റ്ലറുടെ പ്രചാരണം. ഇതിന്റെ ഫലമായി കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകളും നാസിപാര്‍ടിയുടെ അര്‍ധസൈനിക വിഭാഗമായ സ്റ്റോം ട്രൂപ്പേഴ്സിനെ അനുകരിച്ച് സ്റ്റോം ട്രൂപ്പേഴ്സ് ഓഫ് ക്രൈസ്റ്റ് എന്ന പേരില്‍ സംഘങ്ങളുണ്ടാക്കി. ഇന്ത്യയില്‍ വര്‍ഗീയ ഫാസിസമാണുള്ളത്. അതിന്റെ സംഘടനാരൂപമാണ് അര്‍ധസൈനിക സ്വഭാവമുള്ള ആര്‍എസ്എസും അനുബന്ധസംഘടനകളും ചേര്‍ന്ന സംഘപരിവാര്‍. ഹൈന്ദവമായ ആത്മീയതയുടെ അന്തരീക്ഷം ഇന്ത്യയില്‍ പരമാധികാരത്തില്‍ വരാന്‍ ഉപകരിക്കുമെന്നാണ് സംഘപരിവാറിന്റെ കണക്കുകൂട്ടല്‍. എല്‍ കെ അദ്വാനി ഗുജറാത്തിലെ സോമനാഥക്ഷേത്രത്തില്‍നിന്ന് അയോധ്യയിലേക്ക് രഥയാത്ര നടത്തിയതും ബാബറിപ്പള്ളി തകര്‍ത്തതും ഈ കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലായിരുന്നു. ഹൈന്ദവമായ ആത്മീയതയുടെ അതിപ്രസരം നിലനിര്‍ത്താന്‍ സംഘപരിവാര്‍ പല സംസ്ഥാനങ്ങളിലും പലവിധശ്രമങ്ങളാണ് തുടരുന്നത്. കേരളത്തില്‍ അന്യംനിന്നുപോയ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം, ക്ഷേത്രോത്സവങ്ങളുടെ വര്‍ധിതമായ ആഘോഷങ്ങളോടെയുള്ള നടത്തിപ്പ് തുടങ്ങിയ പ്രവര്‍ത്തനങ്ങളോടൊപ്പം ആള്‍ദൈവങ്ങളെ വളര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. മനഃശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ പരിശോധിച്ചാല്‍ ആള്‍ദൈവങ്ങള്‍ രണ്ടു തരക്കാരാണ്. ഒരു വിഭാഗത്തിന് ലഘുവായ മാനസികവൈകല്യങ്ങളുണ്ട്. തങ്ങളുടെ ശരീരത്തില്‍ ഏതോ അഭൌമശക്തി കുടികൊള്ളുന്നുണ്ടെന്ന മിഥ്യാവിശ്വാസം (റലഹൌശീിെ), അശരീരി കേള്‍ക്കല്‍ തുടങ്ങിയ മിഥ്യാനുഭവങ്ങള്‍ (മൌറശീൃ്യ വമഹഹൌരശിമശീിേ) എന്നീ മനോരോഗലക്ഷണങ്ങള്‍ ഉള്ളവരാണിവര്‍. ഇവരുടെ രോഗം ലഘുതരമായതുകൊണ്ട് ചികിത്സ വേണ്ടിവരാറില്ല. മിഥ്യാവിശ്വാസങ്ങളുമായി അവര്‍ക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കും. ഇത്തരക്കാരെ ആള്‍ദൈവങ്ങളാക്കി വളര്‍ത്തിയെടുക്കാന്‍ എളുപ്പമാണ്. ചെറിയൊരു ആരാധകവൃന്ദത്തെ അവര്‍ക്കു ചുറ്റും കൂട്ടുന്നു. മാധ്യമപരസ്യം, പ്രചാരണം തുടങ്ങിയ വിപണനതന്ത്രങ്ങള്‍ സമര്‍ഥമായി ഉപയോഗിച്ച് ആരാധകരുടെ എണ്ണം ക്രമേണ വര്‍ധിപ്പിക്കുന്നു. അവരുടെ സമ്പത്ത് വര്‍ധിക്കുന്നതോടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നു. നിയമത്തിന്റെ കരങ്ങള്‍ക്ക് എത്തിപ്പിടിക്കാന്‍ കഴിയാത്തതരത്തില്‍ ആള്‍ദൈവത്തിനു ചുറ്റും അദൃശ്യമായ പ്രതിരോധദുര്‍ഗം പണിയാനാണ് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍പിടിക്കുന്നത് സംഘപരിവാറാണ്. മിഥ്യാവിശ്വാസങ്ങളും മിഥ്യാനുഭവങ്ങളുംപോലുള്ള മാനസികമായ ആതുരാവസ്ഥകളുള്ള ആള്‍ദൈവങ്ങള്‍ 'സത്യസന്ധരായ' ആള്‍ദൈവങ്ങളാണെന്നു പറയാം. അവര്‍ നിരപരാധികളുമാണ്. അവര്‍ക്കു ചുറ്റുംകൂടി അവരെ ആള്‍ദൈവങ്ങളാക്കി വളര്‍ത്തിയെടുത്തവരാണ് യഥാര്‍ഥത്തില്‍ സമൂഹവഞ്ചനയെന്ന കുറ്റകൃത്യം ചെയ്യുന്നത്. രണ്ടാമത്തെ തരത്തില്‍പ്പെട്ട ആള്‍ദൈവങ്ങള്‍ക്ക് മാനസികമായ ആതുരാവസ്ഥയൊന്നുമില്ല. അവര്‍ ചില ചെപ്പടിവിദ്യകളും ജ്യോതിഷവും ആഭിചാരകര്‍മങ്ങളുമൊക്കെ പഠിച്ചതിനുശേഷം സമൂഹത്തെ വഞ്ചിച്ച് പണമുണ്ടാക്കണമെന്ന ലക്ഷ്യത്തോടെ രംഗത്തുവരുന്ന ക്രിമിനലുകളാണ്. അവരുടെ ആരാധകരെ ആദ്യംതന്നെ അവര്‍തന്നെയാണ് കണ്ടെത്തുന്നത്. ആരാധകവൃന്ദം വലുതാകുന്നതോടെ സംഘപരിവാറും രംഗത്തെത്തുന്നു. രണ്ടുവിഭാഗത്തിലുംപെട്ട ആള്‍ദൈവങ്ങളുടെ വളര്‍ച്ചയില്‍ സംഘപരിവാര്‍ പ്രധാന പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നത്. സംഘപരിവാറിന്റെ ലക്ഷ്യം സമൂഹത്തിന്റെ പൊതുബോധത്തില്‍ ആത്മീയതയുടെ അതിപ്രസരം നിലനിര്‍ത്തുക എന്നതാണ്. ആള്‍ദൈവങ്ങളുടെ ആരാധകര്‍ ചില വിഭാഗങ്ങളില്‍പെട്ടവരാണ്. ദൈനംദിനജീവിതത്തിലെ ക്ളേശങ്ങള്‍ക്കും ആകുലതകള്‍ക്കും പരിഹാരം കണ്ടെത്തുമെന്ന പ്രതീക്ഷയോടെ വന്നെത്തുന്നവരാണ് ഒരു വിഭാഗം. ഉല്‍ക്കണ്ഠാതുരത, ലഘുവായ വിഷാദാവസ്ഥ, ഹര്‍ഷോന്മാദം തുടങ്ങിയ ലഘുമനോരോഗമുള്ളവരാണ് ആള്‍ദൈവങ്ങളുടെ ആരാധകരില്‍ അധികവും. ആള്‍ദൈവങ്ങളെ പ്രീതിപ്പെടുത്തിയാല്‍ ജീവിതത്തില്‍ അഭ്യുന്നതിയും കുടുംബത്തില്‍ സമ്പദ്സമൃദ്ധിയും ഉണ്ടാകുമെന്ന വ്യാമോഹത്തില്‍പ്പെട്ടവരാണ് മറ്റൊരു വിഭാഗം. പ്രൊമോഷനുവേണ്ടി ആള്‍ദൈവങ്ങളെ സമീപിക്കുന്ന ഉദ്യോഗസ്ഥപ്രമാണിമാരും സ്ഥാനമോഹം സഫലീകരിക്കാനായെത്തുന്ന ബൂര്‍ഷ്വാ രാഷ്ട്രീയപ്രവര്‍ത്തകരും ആള്‍ദൈവങ്ങള്‍ക്കു ചുറ്റും അതിശക്തമായ പ്രതിരോധദുര്‍ഗമാണ് സൃഷ്ടിക്കുക. കേരളത്തിലെ ന്യൂനപക്ഷസമുദായങ്ങളിലും ആള്‍ദൈവങ്ങളുണ്ടാകുന്നത് ഇതേ പ്രക്രിയയോടെയാണ്. അവര്‍ സിദ്ധന്മാരുടെയും തങ്ങള്‍മാരുടെയും അത്ഭുതരോഗശാന്തിക്കാരുടെയും വേഷങ്ങളിലാണ് രംഗപ്രവേശംചെയ്യാറ്. സമൂഹത്തിന്റെ പൊതുബോധത്തില്‍ സംഘപരിവാര്‍ സൃഷ്ടിച്ച ആത്മീയതയുടെ പ്രഭാവലയങ്ങള്‍ അവര്‍ക്കും ഉപകാരപ്രദമാവുന്നുണ്ട്. ദൃശ്യമാധ്യമങ്ങളുടെ വരവോടെ ആള്‍ദൈവങ്ങളുടെ വളര്‍ച്ച ത്വരിതഗതിയിലായി. അവര്‍ക്കു ചുറ്റും പ്രതിരോധം തീര്‍ക്കുന്നതില്‍ ചില മാധ്യമങ്ങള്‍ ബോധപൂര്‍വമായ ശ്രമംതന്നെ നടത്താറുണ്ട്. സന്തോഷ് മാധവന്റെ ആശ്രമത്തില്‍ പൊലീസ് റെയ്ഡ് നടത്തിയ ദിവസം ഒരു ദൃശ്യമാധ്യമം വൈകിട്ടത്തെ വാര്‍ത്തയില്‍ അയാളുമായുള്ള അഭിമുഖം പ്രധാനപ്പെട്ട വാര്‍ത്തയുടെ രൂപത്തില്‍ അവതരിപ്പിക്കുകയുണ്ടായി. ഇന്റര്‍പോളിന്റെ വെബ്സൈറ്റില്‍ സന്തോഷ്മാധവന്റെ ചിത്രത്തോടൊപ്പം പിടികിട്ടാക്കുറ്റവാളിയെന്ന പരസ്യം വന്നതും പൊലീസ് റെയ്ഡ് നടത്തിയതും തെറ്റിദ്ധാരണമൂലമാണെന്ന് വരുത്താനായിരുന്നു മാധ്യമത്തിന്റെ ശ്രമം. അയാളുടെ നിരപരാധികളായ അച്ഛനമ്മമാരുടെ ദയനീയചിത്രങ്ങള്‍ കാണിച്ച് പ്രേക്ഷകരുടെ സഹാനുഭൂതി നേടിക്കൊടുക്കാനും ശ്രമിച്ചു. അന്നു രാത്രി കൈരളി/പീപ്പിള്‍ ചാനല്‍ സന്തോഷ്മാധവന്റെ തട്ടിപ്പിനിരയായ വനിതയുടെ വെളിപ്പെടുത്തലുകള്‍ പുറത്തുവിട്ടതോടെയാണ് സന്തോഷ് മാധവനെ വെളളപൂശാനുള്ള ശ്രമം പൊളിഞ്ഞത്. ആള്‍ദൈവങ്ങള്‍ അവര്‍ക്കുചുറ്റും തീര്‍ത്തിട്ടുള്ള പ്രതിരോധം ഭേദിച്ച് കടന്നുചെന്ന് അവരെ നിയമത്തിന്റെ പിടിക്കുള്ളിലാക്കണമെങ്കില്‍ ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തി ആവശ്യമാണ്. എല്ലാ മതവിഭാഗത്തിലുംപെട്ട ആള്‍ദൈവങ്ങളുടെ സാമ്പത്തിക ഇടപാടുകളിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കുമെന്ന സ്ഥിതിവന്നാല്‍ ആള്‍ദൈവങ്ങളുടെ സ്വൈരവിഹാരത്തിന് തടയാകും. ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവമെന്റ് അധികാരത്തിലുള്ളതുകൊണ്ടു മാത്രമാണ് കുറെ ആള്‍ദൈവങ്ങളെങ്കിലും നിയമത്തിന്റെ പിടിയിലായത്.

6 comments:

ea jabbar said...

ആള്‍ദൈവങ്ങള്‍ രണ്ടു തരമുണ്ടെന്ന് ഡോ. മുഹമ്മദലി പറയുന്നു. മനോരോഗികളും തനി തട്ടിപ്പുകാരും .
ദെവത്തിന്റെ അവതാരം; ദൈവര്ത്തിന്റെ പ്രവാചകന്‍ ; അതീന്ദ്രിയ ജ്ഞാനം ലഭിക്കുന്നവന്‍ എന്നൊക്കെ അവകാശപ്പെടുന്നവരെ പൊതുവില്‍ നമുക്ക് ആള്‍ദൈവങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്താം.

riyaz ahamed said...

ലേഖനത്തിന്റെ പൂര്‍ണ്ണരൂപംഇവിടെയും കണ്ടു.

അഹങ്കാരി... said...

കഷ്ടം...ആള്‍ദൈവത്തെക്കുറിച്ചല്ല, മറിച്ച് നിങ്ങളുടേ ആത്മീയതയ്യെ പറ്റിയുള്ള അറിവിന്!

ഒന്ന് ചോദിച്ചോട്ടെ,
“എന്താണ് യുക്ക്തി??? ആരാണ് യുക്തിവാദി???”

Anonymous said...

എടോ അഹങ്കാരി,
=നിര്‍ഥ്തെടാ നിന്റെ വായിടത്തം.
നീ നിന്റെ ബ്ലോഗ്ഗില്‍ എന്തോ വലിയ കണകുണാന്ന് ഇട്ടിട്ടുണ്ടല്ലോ?

shebi.... said...

ലേഖനം വായിച്ചു. സ്ന്തോഷ് മാധവന്റെ പ്രശ്നം വന്നതോടെ മുഖ്യധാരാ മാധ്യമാ‍ധ്യങ്ങളിലും ചാനലുകളിലും വന്ന ഒരുപാട് ലേഖനങ്ങളും വായിച്ചു ടോക്ഷോകളുംകണ്ടു. പക്ഷേ ആരും സ്പറ്ശിക്കാത്ത ഒരു കാര്യം. ജബ്ബാർമാഷുടെ ശ്രദ്ദയില്പെടുത്തണം എന്ന തോന്നലിലാണ് ഈ കമന്റ് ഇടുന്നത്. ചുരുക്കിപ്പറയാം. ആറ്ക്കാണ് ചികിത്സ വേണ്ടത്. ഏത് സാഹചര്യമാൺ ആൾദൈവങ്ങളെ സൃഷ്ടിക്കുന്നത്. നമ്മുടെ യുവ സുഹൃത്തുക്കളും അശരണായ ആയിരങ്ങളും അന്വേഷിച്ചു കൊണ്ടിരിക്കുന്ന ശാന്തിതീരം എന്തുകൊണ്ട് ഈ കപടതയിൽ ആശ്വാസം കണ്ടത്തുന്നു. ഈ വിടവിലാണ് ആള്ദൈവങ്ങളുടെ നില നില്പ്. ഇതിന്റെ പോംവഴിയുടെ അവസാനം എന്തുകോണ്ട് ഇവിടെ അവസാനിക്കുന്നു. ഈ ആശ്വാസം എത്തിപ്പെടേണ്ടാത്(കപടാതെമീയതയിലല്ല) ആത്മീയതയിൽ പോലുമല്ല എന്ന് വിശ്വസിക്കുന്ന ആളാണു ഞാൻ, പിന്നിട് പരിഹാരം എവിടെ എന്ന് വ്യളിപ്പെടുത്താൻ നിങ്ങളെങ്കിലുംബാധ്യസ്ഥനാണ്.

Anonymous said...

പോസ്റ്റ് വായിച്ചു ..ആള്‍ ദൈവങ്ങളെ കുറിച്ചു ഞാനും ഒരു പോസ്റ്റ് എഴുതിയിട്ടുണ്ട്..വായിക്കുക