Tuesday, September 18, 2007

വിശ്വാസവും സന്മാര്‍ഗവും

ദൈവഭയവും പരലോകവിശ്വാസവുമാണ് മനുഷ്യനെ സന്മാര്‍ഗ്ഗജീവിതത്തിനു പ്രേരിപ്പിക്കുന്നത് എന്ന മിഥ്യാധാരണ പരത്താന്‍ മതവക്താക്കള്‍ എല്ലാ കാലത്തും ശ്രമിച്ചിട്ടുണ്ട്. നമ്മുടെ ബ്ലോഗ് സുഹ്ര്ത്തുക്കളില്‍ ചിലരും ഈ വാദം ഉന്നയിക്കാന്‍ ശ്രമിച്ചു കാണുന്നു.
സാമൂഹ്യരംഗത്തെ പഠനങ്ങളും അനുഭവങ്ങളും തെളിയിക്കുന്നത് വിശ്വാസവും ഭക്തിയും കൂടുന്നതനുസരിച്ച് സാമൂഹ്യബോധവും സന്മാര്‍ഗചിന്തയും കുറയുന്നു എന്നാണ്‍. വിശ്വാസത്തിന്റെ തീവ്രത, ഭക്തിയും ഭ്രാന്തും വര്‍ധിപ്പിക്കുമെന്നല്ലാതെ നീതിബോധത്തെ അതുത്തേജിപ്പിക്കുന്നില്ല. കേരളത്തിലെ അനുഭവംതന്നെ ഇതിനു ദ്രഷ്ടാന്തമാണ്. മതപഠനവും ഉല്‍ബോധനവും വര്‍ധിത തോതില്‍ നടക്കുന്ന സമുദായങ്ങളില്‍നിന്നാണു കുറ്റവാളികളേറെയും വരുന്നത്. മതപഠനമെന്ന ഏര്‍പ്പടു തന്നെയില്ലത്ത സമുദായം താരതമ്യേന ഉയര്‍ന്ന നീതിബോധവും സന്മാര്‍ഗവും പുലര്‍ത്തുന്നുമുണ്ട്. ഇതിന്റെ മനശ്ശാസ്ത്രം പഠനവിധേയമാക്കേണ്ടതാണ്‍.

പൌരബോധമുള്ള മനുഷ്യര്‍ തെറ്റുകളില്‍നിന്നകന്നു നില്‍ക്കുന്നതും സദ് വ്ര്ത്തികളില്‍ വ്യാപ്ര്തരാകുന്നതും പരലോകശിക്ഷ ഭയന്നിട്ടോ സ്വര്‍ഗ്ഗത്തിലെ `ഭോഗങ്ങളി`ല്‍ കണ്ണുവച്ചിട്ടോ അല്ല. പരദ്രോഹം തനിക്കു തന്നെ വിനയാകുമെന്നും സ്നേഹവും നന്മയും പങ്കിട്ടുള്ള ജീവിതം കൂടുതല്‍ ആനന്ദപ്രദമാകുമെന്നും അനുഭവങ്ങളില്‍നിന്നു തന്നെ വിവേചിച്ചറിയാന്‍ മനുഷ്യനു കഴിവുണ്ട്. സ്നേഹം, ദയ ,കാരുണ്യം, സഹകരണമനോഭാവം തുടങ്ങിയ സല്‍ഗുണങ്ങള്‍ വിശ്വാസത്തില്‍നിന്നുണ്ടായതല്ല.ജന്മസിദ്ധമായിത്തന്നെ മനുഷ്യരിലും കുറെയൊക്കെ ഇതര ജീവികളിലും ഇത്തരം സദ് വികാരങ്ങള്‍ കാണപ്പെടുന്നു. സാമൂഹ്യ ജീവിത വ്യവഹാരങ്ങളില്‍നിന്നുള്ള അനുഭവപാഠങ്ങളും സഹജമായ ജന്മവാസനകളും ചേര്‍ന്ന് ക്രമത്തില്‍ വികസിച്ചു വന്നതാണ് മനുഷ്യരിലെ സദാചാരസങ്കല്‍പ്പങ്ങളെല്ലം.

വിശ്വാസവും ഭക്തിയും മനുഷ്യനെ ദൈവത്തിലേക്ക് അടുപ്പിക്കുകയും സഹജീവിയില്‍നിന്ന് അകറ്റുകയും ചെയ്യുന്നതിനാലാണ് വിശ്വാസികളില്‍ സാമൂഹ്യ നീതിബോധം കുറഞ്ഞു കാണപ്പെടുന്നത്. ദൈവത്തിനു വേണ്ടതെല്ലാം[മുഖസ്തുതിയും കൈക്കൂലിയും ബലിയും മറ്റും] മുറ തെറ്റാതെ വിശ്വാസി നല്‍കുന്നു. സഹജീവികളായ മനുഷ്യരോട് ചെയ്യുന്ന കുറ്റങ്ങളെ ഭക്തികൊണ്ട് ബാലന്‍സ് ചയ്യാമെന്ന കണക്കുകൂട്ടലാണു വിശ്വാസിയെ സമൂഹത്തില്‍നിന്നകറ്റുന്നത്. ദേവാലയങ്ങളിലും ഹുണ്ഡികപ്പെട്ടികളിലും വന്‍ തോതില്‍ പണം നിക്ഷേപിക്കുന്നത് കള്ളക്കടത്തും വഞ്ചനയും നടത്തി സമ്പത്തു കുന്നു കൂട്ടുന്നവരാണ്. കുറ്റഭാരം ഇറക്കിവെക്കാനുള്ള അത്താണിയാണവര്‍ക്കു ദൈവം!

അനാഥാലയത്തില്‍നിന്നു കോടികള്‍ മോഷ്ടിക്കുന്നയാള്‍ ആണ്ടു തോറും ഹജ്ജു നിര്‍വഹിക്കുന്നതും പള്ളിയില്‍ തപസ്സിരിക്കുന്നതും പാപങ്ങള്‍ ഭക്തി കൊണ്ടു കഴുകിക്കളയാമെന്ന വിശ്വാസത്താല്‍തന്നെയാണ്.ഒരു ഹജ്ജ് കൊണ്ട് അതുവരെ ചെയ്ത പാപമെല്ലാം പൊറുക്കപ്പെടുമെന്ന വിശ്വാസം കുറ്റക്ര്ത്യങ്ങള്‍ തുടരാനുള്ള ഉള്‍പ്രേരണയായി വര്‍ത്തിക്കുന്നു. ക്ഷേത്രത്തില്‍നിന്നു വിഗ്രഹം മോഷ്ടിച്ചു കടത്തുന്നതിനിടെ തിരുവാഭരണങ്ങളില്‍നിന്ന് ഒന്നെടുത്ത് മറ്റൊരു ദൈവത്തിന്റെ ഭണ്ഡാരപ്പെട്ടിയില്‍ നിക്ഷേപിക്കുന്ന ഭക്തന്റെ (കള്ളന്റെ) മനോവ്യാപാരം വിചിത്രമല്ലേ? [ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ത്ര്ശൂരില്‍ സംഭവിച്ചതാണിത്.]

മനുഷ്യനും മനുഷ്യനും തമ്മിലുള്ള ജീവിത ബന്ധമാണു സന്മാര്‍ഗബോധത്തിന്റെ ഉല്പത്തിക്കും വികാസത്തിനും കാരണമായത്. ഗോത്രങ്ങളായി ജീവിച്ചു തുടങ്ങിയ കാലത്തു തന്നെ അതിജീവനത്തിനും നിലനില്പിനും ചില പെരുമാറ്റച്ചട്ടങ്ങള്‍ ആവശ്യമാണെന്ന് മനുഷ്യര്‍ തിരിച്ചറിഞ്ഞിരുന്നു. സാമൂഹ്യ ബന്ധങ്ങള്‍ സങ്കീര്‍ണമായതോടെ സദാചാരസംഹിതകള്‍ വികസിപ്പിക്കേണ്ടതായും വന്നു. മതവും ദൈവവും പോയാല്‍ സന്മാര്‍ഗം നശിക്കില്ലേ എന്നുല്‍ക്കണ്ഠപ്പെടുന്നവര്‍ ഒരുകാര്യം സമ്മതിക്കുന്നു; സന്മാര്‍ഗം പോയാല്‍ ജീവിതം അസാധ്യമാകും. ഈ തിരിച്ചറിവ് മനുഷ്യര്‍ക്കുണ്ടായാല്‍ പിന്നെ സന്മാര്‍ഗം വേണ്ടെന്നു വെക്കാന്‍ ആരും മുതിരുകയില്ലല്ലോ.സന്തോഷകരവും സമാധനപൂര്‍വവുമായ ജീവിതം തന്നെയല്ലേ അവിശ്വാസികളും ആഗ്റഹിക്കുന്നത്.

ഒന്നര വയസ്സുള്ള ഒരു കുട്ടിയെക്കൊണ്ട് മരുന്നു കുടിപ്പിക്കാന്‍ അമ്മ ചിലപ്പോള്‍ ബലൂണ്‍ കാട്ടി പ്രലോഭിപ്പിക്കുകയും `കോത്താമ്പി` കാട്ടി പേടിപ്പിക്കുകയും ചെയ്തെന്നു വരാം. പക്ഷെ പതിനഞ്ചു വയസ്സായ കുട്ടിക്കു മരുന്നു കൊടുക്കാന്‍ ഈ പ്രയോഗങ്ങള്‍ വേണ്ടതുണ്ടോ? സമൂഹം അതിന്റെ ശൈശവാവസ്ഥയിലായിരുന്ന കാലത്ത് അപരിഷ്ക്ര്തരായിരുന്ന ആളുകളെക്കൊണ്ട് സാമൂഹ്യ നിയമങ്ങള്‍ അനുസരിപ്പിക്കാന്‍ സ്വര്‍ഗം നരകം ദൈവം തുടങ്ങിയ കോത്താമ്പിപ്രയോഗങ്ങള്‍ വേണ്ടിവന്നിരിക്കാം. എന്നാല്‍ ഒരു പരിഷ്ക്ര്ത സമൂഹത്തില്‍ ജീവിക്കുന്ന മനുഷ്യര്‍ക്ക് നന്മതിന്മകള്‍ വിവേചിച്ചറിയാന്‍ പഴയ മുത്തശ്ശിക്കഥകളൊന്നും ആവശ്യമില്ല. ഇന്നു മതവിശ്വാസം തന്നെ സന്മാര്‍ഗ്ഗജീവിതത്തെ തടസ്സപ്പെടുത്താന്‍ മാത്രം ഉപകരിക്കുന്ന ഒരു തിന്മയായി മാറിയിരിക്കുന്നു എന്നതാണു സത്യം!! [തുടരും]

Thursday, September 13, 2007

മതം ഉപേക്ഷിക്കൂ; മനുഷ്യരാകൂ....!

മതങ്ങളും വിശ്വാസങ്ങളും മാനവപുരോഗതിയെ എത്രത്തോളം തടസ്സപ്പെടുത്തിയിട്ടുണ്ടെന്നു തിട്ടപ്പെടുത്താനാവില്ല. മതങ്ങളില്ലായിരുന്നെങ്കില്‍ ഒരായിരം കൊല്ലത്തെ നേട്ടങ്ങള്‍ കൂടി ഇതിനകം തന്നെ കൈവരിക്കന്‍ മനുഷ്യനു കഴിഞ്ഞേനെ! മനുഷ്യന്‍ കൈവരിച്ച എല്ലാ പുരോഗതിക്കും നിദാനമായത് സ്വതന്ത്രചിന്തയാണ്. എന്നാല്‍ ചിന്തിക്കാനുള്ള ശേഷി വേണ്ട വിധം പ്രയോജനപ്പെടുത്താന്‍ മഹാഭൂരിപക്ഷം മനുഷ്യര്‍ക്കും സാധ്യമാകാതെ പോയി. അന്ധവിശ്വാസങ്ങളാല്‍ ശീതീകരിക്കപ്പെടുകയും സംഘടിതപീഡനങ്ങളാല്‍ നിഷ്ക്രിയമാക്കപ്പെടുകയും ചെയ്ത മനുഷ്യബുദ്ധിയത്രയും സമൂഹത്തിനു പ്രയോജനപ്പെടാതെ നിഷ്ഫലമാവുകയാണു ചെയ്തത്. ശാസ്ത്രാന്വേഷികളും തത്വചിന്തകരും കലാപ്രതിഭകളുമൊക്കെയായി സമൂഹത്തിനു മുതല്‍ക്കൂട്ടാകുമായിരുന്ന അനേകായിരം ധിഷണാശാലികളെ മതം മുളയിലേ നുള്ളിയെറിഞ്ഞു.

യൂറോപ്പിനെ ദീര്‍ഘകാലം അന്ധകാരത്തില്‍ തളച്ചിട്ട മതം, സ്വതന്ത്രചിന്തകരോടും സത്യാന്വേഷികളോടും അനുവര്‍ത്തിച്ച ക്രൂരതകള്‍ അളവറ്റതാണ്‍. അന്വേഷണത്തിന്റെ എല്ലാ ജാലകങ്ങളും കൊട്ടിയടച്ച് താഴിട്ടു പൂട്ടി. മൌലികചിന്തകളെല്ലാം മതനിന്ദയായി വ്യാഖ്യാനിക്കപ്പെട്ടു. സത്യാന്വേഷണത്തിന്റെ ചോദനയായ സംശയങ്ങളും ചോദ്യങ്ങളും പൈശാചികതയായും ദൈവദൂഷണമായും ചിത്രീകരിക്കപ്പെട്ടു.

രോഗഹേതു ദൈവകോപമാണെന്ന വിശ്വാസം ചികിത്സാശാസ്ത്രത്തെ ദീര്‍ഘകാലത്തേക്കു മരവിപ്പിച്ചു. പ്രാര്‍ത്ഥനയും ബലിയും വഴിപാടുമായി ദൈവങ്ങളെ പ്രീണിപ്പിക്കുകയാണു വേണ്ടതെന്നും മരുന്നും ചികിത്സയും നിഷിദ്ധമാണെന്നും വിശ്വാസം ശഠിച്ചു. രക്തപര്യയനവ്യവസ്ഥയെക്കുറിച്ച് പഠനം നടത്തിയ സര്‍വീറ്റസിനെ വധിച്ചു.`ശരീരശാസ്ത്രത്തിന്റെ പിതാവ്` എന്നറിയപ്പെട്ട വസേലിയസ്സിനെ നാടു കടത്തി. സ്ത്രീകള്‍ക്ക് ഒരു വാരിയെല്ലു കുറവാണെന്ന വിശ്വാസത്തെ അദ്ദേഹം ചോദ്യം ചെയ്തു എന്നതായിരുന്നു കുറ്റം! വേദന ദൈവസ്ര്ഷ്ടിയായതിനാല്‍ വേദനസംഹാരൌഷധങ്ങള്‍ ദൈവ വിരുദ്ധമായി. “സ്ത്രീയേ നീ വേദനയോടെ പ്രസവിക്കും” എന്ന വെളിപാടു കല്‍പ്പനക്കു വിരുദ്ധമായതിനാല്‍ വേദനസംഹാരികളുപയോഗിച്ചുള്ള സുഖപ്രസവങ്ങള്‍ വിലക്കപ്പെട്ടു. ജനനനിയന്ത്രണം കൊടിയ പാപമാണെന്ന നിലപാടില്‍ മതം ഇന്നും ഉറച്ചു നില്‍ക്കുന്നു. പ്രക്ര്തിക്ഷോഭങ്ങള്‍ ദൈവിക ശിക്ഷയായതിനാല്‍ മിന്നല്‍ രക്ഷാ ഉപകരണങ്ങള്‍ പോലും ദൈവ കോപത്തിനിടവരുത്തുമെന്ന് വ്യാകുലപ്പെട്ടു. എഡിസണ്‍ വൈദ്യുതബള്‍ബു പ്രകാശിപ്പിച്ചപ്പോള്‍ ദൈവഹിതമായ ഇരുളിനെ ചോദ്യം ചെയ്തുകൂട എന്ന തടസ്സവാദം പോലും ഉയര്‍ന്നുവത്രേ!

നിരവധി കണ്ടുപിടുത്തങ്ങള്‍ നടത്തിയ റോഗര്‍ബേക്കണ്‍ എന്ന ശാസ്ത്രജ്ഞനെ 14 വര്‍ഷം തടവിലിടുകയും അദ്ദേഹത്തിന്റെ ക്ര്തികള്‍ നിരോധിക്കുകയും ചെയ്തു സഭ. ബ്രൂണോയെ ചുട്ടുകൊന്നു. ഗലീലിയോവിനെ തുറുങ്കിലിട്ടു. ഗണിതശാസ്ത്രജ്ഞനായ ഹെപ്പാറ്റിയായെ കൊല ചെയ്തു. ഫ്രാന്‍സിസ് ബേക്കണെ ജയിലിലടച്ചു. വൊള്‍ടയറെ പുറത്താക്കി.ജോന്‍ ഓഫ് ആര്‍ക്കിനെ ജീവനോടെ ചുട്ടു. വൈക്ലിഫിന്റെ അസ്ഥികള്‍ 31 വര്‍ഷങ്ങള്‍ക്കുശേഷം മാന്തിയെടുത്ത് ചുട്ടുകരിച്ചു. ആര്‍നോള്‍ഡ് ഒബ്രസിയായെ തൂക്കിക്കൊന്ന് കത്തിച്ച് ഭസ്മം നദിയിലൊഴുക്കി. ഫ്രഞ്ച് റിപ്പബ്ലിക്കിന് ശസ്ത്രജ്ഞന്മാരെ ആവശ്യമില്ലെന്നാക്രോശിച്ചുകൊണ്ട് രസതന്ത്രജ്ഞനായിരുന്ന ലാവോഷ്യയുടെ തല വെട്ടി.

വിമാനം കണ്ടുപിടിച്ചയുടനെ, സ്വര്‍ഗ്ഗത്തില്‍ മുട്ടിക്കാന്‍ ബാബേല്‍ ഗോപുരം പണിതവര്‍ക്കുണ്ടായ ദുരനുഭവം ഓര്‍മ്മിപ്പിക്കാനും പുരോഹിതര്‍ മറന്നില്ല .പെട്രോളിയം കണ്ടെത്തി ഖനനത്തിനൊരുങ്ങവെ അതും ഈശ്വരേച്ഛക്കെതിരെന്ന വ്യാഖ്യാനമുണ്ടായി. ലോകാവസാനദിനത്തില്‍ ഭൂമിയെ തകര്‍ക്കാന്‍ ദൈവം കരുതി വെച്ച ഇന്ധ്നമാണതെന്ന വാദവുമായി അമേരിക്കയില്‍ ഒരു പുരോഹിതന്‍ കോടതിയെ സമീപിച്ചുപോലും! ഡാര്‍വിന്‍ ,സ്പെന്‍സര്‍ ,ഹക്സ്ലി തുടങ്ങിയവരുടെ പുസ്തകങ്ങള്‍ക്ക് ഇങ്ഗ്ലണ്ടിലെ പ്രൊട്ടസ്റ്റന്റ്റ് സഭ വിലക്കേര്‍പ്പെടുത്തി.മാര്‍ക്സിന്റെയും ഡാര്‍വിന്റെയും ഫ്രോയിഡിന്റെയും ക്ര്തികള്‍ക്ക് മുസ്ലിം രാജ്യങ്ങളില്‍ ഇന്നും നിരോധനം നില നില്‍ക്കുന്നു. അലക്സാന്‍ഡ്രിയായിലെ അമൂല്യ വിജ്ഞാനശേഖരം അഗ്നിക്കിരയാക്കിയത് ഖുര്‍ ആന്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടായിരുന്നു.

മന്ത്രിച്ചൂതലും കൊമ്പുവെക്കലുമാണു മേത്തരം ചികിത്സ എന്നും, ഈച്ചയുടെ ഒരു ചിറകില്‍ രോഗവും മറ്റേ ചിറകില്‍ മരുന്നുമാണെന്നും വിശ്വസിച്ച ഇസ്ലാമികലോകത്തുനിന്നും വൈദ്യശാസ്ത്രത്തിനു കാര്യമായ സംഭാവനകളൊന്നുമുണ്ടായില്ല.

കുഷ്ഠം,അപസ്മാരം,മനോരോഗങ്ങള്‍ മുതലായവ ദുര്‍മന്ത്രവാദികളുടെ ലക്ഷണങ്ങളായി വ്യാഖ്യാനിക്കപ്പെടുകയും നിരപരാധികളായ അനേകായിരം രോഗികള്‍ അറുംകൊല ചെയ്യപ്പെടുകയും ചൈതു. അന്ധവിശ്വാസങ്ങള്‍ മനുഷ്യ പുരോഗതിക്കു വിലങ്ങുതടിയായതിന്റെ ഉദാഹരണങ്ങള്‍ അവസാനിക്കുന്നില്ല.

പ്രതിബന്ധങ്ങളെ ആത്മവിശ്വാസത്തോടെ നേരിടാനല്ല;വിധിക്കു കീഴടങ്ങാനാണു മതം മനുഷ്യനെ പ്രേരിപ്പിച്ചത്. ഇത് മനുഷ്യന്റെ കര്‍മ്മശേഷിയെയും അന്വേഷണകൌതുകത്തെയും നിഷ്പ്രഭമാക്കി. സുഖവും സന്തോഷവും പാപമാണെന്ന തോന്നലാണു വിശ്വാസികളെ മനോരോഗികളും പരപീഡനപ്രേമികളുമാക്കുന്നത്. വിധേയത്വവും മാനസികാടിമത്വവും ശീലിച്ച മഹാഭൂരി‍പക്ഷത്തെ മോക്ഷപ്രതീക്ഷയില്‍ മയക്കിക്കിടത്തി ചൂഷണം ചെയ്യാന്‍ അധികാരവും സമ്പത്തുമുള്ളവര്‍ക്കു ക്ഷിപ്രസാധ്യമായി.

ജീവിതത്തിലെ എല്ലാ ഉല്‍ക്കര്‍ഷ ചിന്തകളെയും മതം എതിര്‍ത്തു. നൈസര്‍ഗ്ഗികമായ ചോദനകളെയും സഹജമായ നന്മകളെയും അതു കരിച്ചുകളഞ്ഞു. പ്രക്ര്തിവിരുദ്ധവും നിരര്‍ത്ഥകവുമായ ഒട്ടേറെ ആചാരങ്ങള്‍ അതു മനുഷ്യന്റെ മേല്‍ കെട്ടിയേല്‍പ്പിച്ചു. പ്രയോജനരഹിതമായ കാര്യങ്ങള്‍ക്കായി സമ്പത്തും അധ്വാനവും ദുര്‍വ്യയം ചെയ്യാന്‍ അതു മനുഷ്യനെ നിര്‍ബന്ധിച്ചു.

ഇന്ത്യയില്‍ ജനങ്ങളുടെ ജീവിതപുരോഗതിക്കു തടസ്സം നില്‍ക്കുന്നതില്‍ വിശ്വാസത്തോളം വലിയ പങ്ക് മറ്റൊന്നിനുമില്ല.നമ്മുടെ പൊതുസമ്പത്തിന്റെ ഗണ്യമായ ഭാഗവും ചെലവഴിക്കപ്പെടുന്നത് മതകാലുഷ്യങ്ങളെ നേരിടുന്നതിനാണ്. കാശ്മീരിലെ ഭീകരവാദത്തെ ചെറുക്കാന്‍ നാം ചെലവിടുന്ന കോടികള്‍ക്കു കണക്കുണ്ടോ? അമര്‍നാഥിലെ തീര്‍ത്ഥാടകരെ രക്ഷിക്കാന്‍ മാത്രം ഖജനാവില്‍നിന്നും നല്ലൊരു പങ്ക് മാറ്റി വെക്കുന്നു. ദരിദ്രവാസികള്‍ക്കുള്ള റേഷന്‍ സ്ബ്സിഡി നിര്‍ത്തലാക്കുന്ന ഭരണകൂടം സമ്പന്നര്‍ക്കു മാത്രം നിര്‍ബന്ധമുള്ള ഹജ്ജിനു വന്‍ തുക സബ്സിഡി നല്‍കുന്നു. ജീവിതാഭിവ്ര്ദ്ധിക്കായി ചിലവഴിക്കേണ്ട ധനത്തിന്റെ സിംഹഭാഗവും മൂഡവിശ്വാസങ്ങള്‍ക്കും വ്യര്‍ത്ഥാനുഷ്ഠാനങ്ങള്‍ക്കുമായി വ്യയം ചെയ്യുന്ന ഒരു സമൂഹത്തിനു പുരോഗതി കൈവരിക്കാനാവുമോ?

കേരളത്തില്‍ അനാവശ്യമായി കെട്ടിയുയര്‍ത്തുന്ന പള്ളിമിനാരങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്ന കോണ്‍ക്രീറ്റിന്റെ പണം മാത്രം മതിയാകും ഇവിടെ വീടില്ലാത്തവര്‍ക്കെല്ലാം വീടു വെച്ചു കൊടുക്കാന്‍ . ഭക്തിയുടെ പേരില്‍ കത്തിച്ചു കളയുന്ന നെയ്യും നാളികേരവും മറ്റു ഭക്ഷണ വസ്തുക്കളും പോഷകാഹാരമില്ലാതെ കഷ്ടപ്പെടുന്ന ആദിവാസികള്‍ക്കു കൊടുത്താല്‍ അവരുടെ പട്ടിണി മാറിക്കിട്ടും. തീര്‍ത്ഥാടനങ്ങള്‍ ഒഴിവാക്കി പ്രാര്‍ത്ഥന വീട്ടിലാക്കിയാല്‍ത്തന്നെ അനേകം കോടി മിച്ചമുണ്ടാക്കാം.വാഹനാപകടങ്ങളുടെ 25%മെങ്കിലും കുറഞ്ഞു കിട്ടുകയും ചെയ്യും. സര്‍വ്വവ്യാപിയും സര്‍വ്വജ്ഞാനിയുമായ ഈശ്വരന്‍ വീട്ടില്‍ നിന്നു വിളിച്ചാലും കേള്‍ക്കാതിരിക്കുകയില്ലല്ലോ!